തിരുവനന്തപുരം: ഈ അധ്യയനവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്.
മാര്‍ച്ച് നാലുമുതല്‍ മാര്‍ച്ച് 25വരെ എസ്എസ്എല്‍സി പരീക്ഷ നടക്കുമെന്ന് മന്ത്രി പറഞ്ഞു. ഇത്തവണ വളരെ നേരത്തെയാണ് എസ്എസ്എല്‍സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിക്കുന്നത്. കുട്ടികള്‍ നല്ലരീതിയില്‍ പഠിക്കുന്നതിനായാണ് നേരത്തെ തീയതി പ്രഖ്യാപിക്കാനുള്ള തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
മൂല്യനിര്‍ണയക്യാമ്പ് ഏപ്രില്‍ 3 മുതല്‍ 17വരെ പത്ത് ദിവസം നീണ്ടുനില്‍ക്കുന്നതായിരിക്കുമെന്നും ശിവന്‍കുട്ടി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് ഒന്നുമുതല്‍ 26വരെ നടക്കും. പരീക്ഷ വിജ്ഞാപനം ഒക്ടോബറില്‍ പുറപ്പെടുവിക്കും. മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍ 21 വരെ നടക്കുമെന്ന് മന്ത്രി പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷ ജനുവരി 22ന് ആരംഭിക്കും.എസ്എസ്എല്‍സി മോഡല്‍ ഫെബ്രുവരി 19 മുതല്‍ 23വരെയായിരിക്കും. ഐടി മോഡല്‍ പരീക്ഷ ജനുവരി 17 ജനുവരി 29വരെ നടക്കും.
ഐടി പരീക്ഷ ഫെബ്രുവരി ഒന്നു മുതല്‍ 14 വരെയായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി . പ്ലസ് വണ്‍ ഇംപ്രുവ്‌മെന്റ് പരീക്ഷ നിപ സാഹചര്യത്തില്‍ മാറ്റിയതായും, ഇംപ്രൂമെന്റ് പരീക്ഷ ഒക്ടോബര്‍ 9 മുതല്‍ 13 വരെ നടക്കുമെന്നും മന്ത്രി പറഞ്ഞു
പരീക്ഷകൾ
2024 ലെ എസ്.എസ്.എൽ.സി. പരീക്ഷ സമയക്രമം ഇനി പറയുന്നു.
ഐ.റ്റി. മോഡൽ പരീക്ഷ 2024 ജനുവരി 17 മുതൽ ജനുവരി 29 വരെ (9 ദിവസം)
ഐ.റ്റി. പരീക്ഷ – 2024 ഫെബ്രുവരി 1 മുതൽ 14 വരെ (10 ദിവസം)
എസ്.എസ്.എൽ.സി. മോഡൽ പരീക്ഷ – 2024 ഫെബ്രുവരി 19 മുതൽ ഫെബ്രുവരി 23 വരെ
(5 ദിവസം)
എസ്.എസ്.എൽ.സി. പരീക്ഷ – 2024 മാർച്ച് 4 മുതൽ മാർച്ച് 25 വരെ
എസ്.എസ്.എൽ.സി. മൂല്യനിർണ്ണയ ക്യാമ്പ് – 2024 ഏപ്രിൽ 3 മുതൽ ഏപ്രിൽ 17 വരെ
(10 ദിവസം)
എസ്.എസ്.എൽ.സി. പരീക്ഷയുടെ ടൈംടേബിൾ തയ്യാറാണ്.
2024 മാർച്ച് 4 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 1
മാർച്ച് 6 ബുധനാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ ഇംഗ്ലീഷ്
മാർച്ച് 11 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ ഗണിതം
മാർച്ച് 13 ബുധനാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 2
മാർച്ച് 15 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫിസിക്‌സ്
മാർച്ച് 18 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഹിന്ദി/ജനറൽ നോളജ്
മാർച്ച് 20 ബുധനാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ കെമിസ്ട്രി
മാർച്ച് 22 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ബയോളജി
മാർച്ച് 25 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ സോഷ്യൽ സയൻസ്
ഹയർ സെക്കണ്ടറി പരീക്ഷ
ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി പൊതു പരീക്ഷകൾ 2024 മാർച്ച് 1 മുതൽ 26 വരെ നടത്തുന്നതാണ്.
പരീക്ഷാ വിജ്ഞാപനം ഒക്‌ടോബറിൽ പുറപ്പെടുവിക്കും.
ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി മാതൃകാ പരീക്ഷകൾ 2024 ഫെബ്രുവരി 15 മുതൽ 21 വരെ നടത്തും.
2024 ലെ ഹയർ സെക്കണ്ടറി രണ്ടാം വർഷ പ്രായോഗിക പരീക്ഷകൾ 2024 ജനുവരി 22 ന് ആരംഭിക്കും.
ഹയർ സെക്കണ്ടറി പരീക്ഷയുടെ ടൈംടേബിൾ തയ്യാറാണ്. വാർത്താക്കുറിപ്പിനോടൊപ്പം വിതരണം ചെയ്യുന്നതാണ്.
പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്‌ടോബർ 9, 10, 11, 12, 13 തീയതികളിലായി നടത്തും.
ആകെ നാലു ലക്ഷത്തി നാലായിരത്തി എഴുപത്തിയഞ്ച് പേർ (4,04,075) പരീക്ഷ എഴുതും.
ഇതിൽ കോഴിക്കോട് നിന്നുള്ളവർ നാൽപ്പത്തി മൂവായിരത്തി നാന്നൂറ്റി എഴുപത്തിയാറ് (43,476) പേരാണ്.
വി.എച്ച്.എസ്.ഇ. ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്‌ടോബർ 9, 10, 11, 12, 13 തീയതികളിൽ തന്നെയാണ്.
ഇരുപത്തി ഏഴായിരത്തി അറുന്നൂറ്റി മുപ്പത്തി മൂന്ന് (27,633) വിദ്യാർത്ഥികൾ പരീക്ഷ എഴുതും.
കോഴിക്കോട് നിന്ന് രണ്ടായിരത്തി അറുന്നൂറ്റി അറുപത്തിയൊന്ന് (2,661) കുട്ടികളാണ് പരീക്ഷ എഴുതുന്നത്.
ഡി.എൽ.എഡ് പരീക്ഷാ പുന:ക്രമീകരിച്ചിട്ടുണ്ട്.
ഒക്‌ടോബർ 9 മുതൽ 21 വരെയാണ് ഡി.എൽ.എഡ്. പരീക്ഷ നടത്തുക.
ഇതിൽ 14 കേന്ദ്രങ്ങളിലായി അറുന്നൂറ്റി തൊണ്ണൂറ്റിയെട്ട് പേർ കോഴിക്കോട് പരീക്ഷ എഴുതും.
നിപയെ തുടർന്നുള്ള സാഹചര്യം
നിപയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലുണ്ടായ അടിയന്തര സാഹചര്യത്തെ അഭിമുഖീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് എല്ലാ വിധത്തിലും സജ്ജമാണ്.
സാഹചര്യങ്ങൾക്ക് അനുസരിച്ച് അടിയന്തിര യോഗങ്ങൾ ചേർന്ന് തീരുമാനങ്ങൾ കൈക്കൊണ്ട് നടപ്പാക്കുന്നുണ്ട്.
നൂറ് ശതമാനം വിദ്യാലയങ്ങളിലും ഇന്ന് മുതൽ ഓൺലൈൻ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ജി – സ്യൂട്ട് സംവിധാനം ജില്ലയിലെ മുഴുവൻ കുട്ടികൾക്കും ഉറപ്പാക്കാനായി എല്ലാ അധ്യാപകർക്കും പരിശീലനം നൽകിയിട്ടുണ്ട്.
സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്ന വിദ്യാലയങ്ങൾ സ്വന്തമായി അനുയോജ്യമായ പ്ലാറ്റ്‌ഫോമുകൾ പ്രയോജനപ്പെടുത്തി എല്ലാ കുട്ടികൾക്കും പഠനസൗകര്യം ഒരുക്കാൻ വേണ്ട നടപടികൾ പ്രഥമ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തും.
ജില്ലയിലെ മുഴുവൻ ഹയർസെക്കണ്ടറി പ്രിൻസിപ്പൽമാരുടെയും പ്രത്യേക ഓൺലൈൻ യോഗങ്ങൾ വിളിച്ചു ചേർത്തു നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
ഭിന്നശേഷി വിദ്യാർഥികൾക്കായി സ്‌പെഷ്യൽ എജ്യൂക്കേറ്റർമാരുടെ നേതൃത്വത്തിൽ പ്രത്യേക ഓൺലൈൻ ക്ലാസുകളും വീഡിയോകളും തയ്യാറാക്കി ലഭ്യമാക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ ഓഫീസർമാരുടെ നേതൃത്വത്തിൽ മുഴുവൻ വിദ്യാലയങ്ങളിലും ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കുന്നത് സംബന്ധിച്ചഡാറ്റകൾ ശേഖരിക്കുകയും എല്ലാദിവസവും ജില്ലാ വിദ്യാഭ്യാസ ഓഫീസർ അവലോകനം നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അഡീഷണൽ ഡയറക്ടർ ഷൈൻ മോൻ കോഴിക്കോട് ക്യാമ്പ് ചെയ്ത് സാഹചര്യം വിലയിരുത്തും.
ഉച്ചഭക്ഷണം തുടർ നടപടികൾ
2023-24 അദ്ധ്യയന വർഷം ഉച്ചഭക്ഷണ വിതരണത്തിന് കേന്ദ്ര സഹായം നാളിതുവരെ ലഭ്യമാകാത്തതിനാൽ നടപ്പ് വർഷത്തെ സംസ്ഥാന മാൻഡേറ്ററി വിഹിതത്തിൽ നിന്ന് ആദ്യ ഗഡുവായി എൺപത്തിയൊന്ന് കോടി അൻപത്തിയേഴ് ലക്ഷത്തി എഴുപത്തിമൂവ്വായ്യിരത്തി അഞ്ഞൂറ് (81,57,73,500/-) രൂപ 13.09.2023 തീയതിയിലെ സർക്കാർ ഉത്തരവ് പ്രകാരം അനുവദിക്കുകയും പ്രസ്തുത തുക പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിൽ ലഭ്യമാക്കി പ്രധാനാദ്ധ്യാപകർക്ക് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഈ തുകയും സിംഗിൾ നോഡൽ അക്കൗണ്ടിൽ ലഭ്യമായ 2022-23 ലെ ശേഷിക്കുന്ന തുകയും ചേർത്ത് ജൂൺ, ജൂലൈ മാസങ്ങളിലെ കുടിശ്ശിക തുക പൂർണ്ണമായും ആഗസ്റ്റ് മാസത്തിലെ കുടിശ്ശിക ഭാഗികമായും നൽകുവാൻ കഴിയും.
2023-24 വർഷം സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതം ഇരുന്നൂറ്റി എൺപത്തി നാല് കോടി മുപ്പത്തിയൊന്ന് ലക്ഷം (284.31) രൂപ യാണ്.
പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയും, പൊതുവിദ്യാഭ്യാസ ഡയറക്ടറും കേന്ദ്ര സർക്കാരുമായി നേരിട്ട് ചർച്ച ചെയ്ത്
കേന്ദ്ര വിഹിതത്തിന്റെ ആദ്യ ഘട്ടം എത്രയും പെട്ടെന്ന് ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഈ തുക ലഭിക്കുന്നതോടെ ആഗസ്റ്റ് മാസത്തെ കുടിശ്ശിക പൂർണ്ണമായും നൽകുന്നതാണ്.
ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരണവും, പ്രഭാത ഭക്ഷണ ആക്ഷൻ പ്ലാനും
പി.ടി.എ, എസ്.എം.സി, പൂർവ്വ വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ എന്നിവയെ ഉൾപ്പെടുത്തി ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്.
നിലവിൽ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പന്ത്രണ്ടായിരത്തി നാൽപത് (12,040) സ്‌കൂളുകളിൽ രണ്ടായിരത്തി നാന്നൂറോളം
സ്‌കൂളുകളിൽ നിലവിൽ പ്രഭാത ഭക്ഷണ പദ്ധതി നടന്നു വരുന്നു.
എല്ലാ ജില്ലകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, എറണാകുളം ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേത് കൂടാതെ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ സഹായത്തോടെ മൂന്ന് നിയോജക മണ്ഡലങ്ങളിൽ (കളമശ്ശേരി, എറണാകുളം, കൊച്ചി) ഈ പദ്ധതി നടപ്പിലാക്കി വരുന്നു.
കൂടുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും, സന്നദ്ധ സംഘടനകളുടേയും, പൂർവ്വ വിദ്യാർത്ഥി സംഘടനകളുടേയും സഹായത്തോടെ പ്രഭാത ഭക്ഷണ പദ്ധതി കൂടുതൽ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലേക്കും പ്രഭാത ഭക്ഷണ പരിപാടി വ്യാപിപ്പിക്കാനുള്ള സാധ്യതകൾ പൊതുവിദ്യാഭ്യാസ വകുപ്പ് പരിശോധിച്ച് വരികയാണ്.
പൊതുസമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണ കുട്ടികൾക്കുള്ള ഭക്ഷണ പദ്ധതിയ്ക്ക് ലഭിക്കുന്നുണ്ട്.
അത് ഇനിയും തുടരുമെന്ന് ഉറപ്പാണ്.
ഒപ്പം തന്നെ വൻകിട കമ്പനികളുടെ സി.എസ്.ആർ. ഫണ്ട് കുട്ടികളുടെ ഭക്ഷണ പദ്ധതിയുമായി കൂട്ടിച്ചേർക്കാൻ ആകുമോ എന്ന കാര്യം പരിശോധിക്കും.
ഇത് സംബന്ധിച്ച് ഒരു ആക്ഷൻ പ്ലാൻ തന്നെ വകുപ്പ് തയ്യാറാക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഷാനവാസ് ഐ എ എസിന് ആക്ഷൻ പ്ലാൻ ചുമതല.
സ്‌കൂൾ പാഠ്യപദ്ധതി (കരട്) ചട്ടക്കൂട്
കേരളത്തിൽ സ്‌കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിച്ചിട്ട് 15 വർഷം പിന്നിടുകയാണ്.
ഈ പശ്ചാത്തലത്തിലാണ് സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കാൻ സർക്കാർ തീരുമാനിച്ചത്.
ജനകീയമായ ചർച്ചകളും കുട്ടികളുടെ ചർച്ചകളും,പഠനങ്ങളും നടത്തി കേരളത്തിന്റെ തനിമ നിലനിർത്തിയും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന പാഠ്യപദ്ധതിയാണ് രൂപീകരിക്കുന്നത്.
ഈ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം
26 മേഖലകളിൽ നിലപാട് രേഖ തയ്യാറാക്കുക എന്നതായിരുന്നു.
ജനകീയ, വിദ്യാർത്ഥി ചർച്ചകളിലൂടെയും ടെക് പ്ലാറ്റ്‌ഫോമിലൂടെ ലഭിച്ച അഭിപ്രായങ്ങളും പരിഗണിച്ചിട്ടാണ് ഈ പ്രവർത്തനങ്ങൾ നടത്തിയത്.
നാല് മേഖലകളിലെ പാഠ്യപദ്ധതി ചട്ടക്കൂടുകൾ വികസിപ്പിക്കുന്നുണ്ട്.
അതിൽ ആദ്യത്തേതായ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടിന്റെ കരട് പ്രകാശനവും സെമിനാറും ജനകീയ ചർച്ചകളുടെ ക്രോഡീകരിച്ച റിപ്പോർട്ടും, കുട്ടികളുടെ ചർച്ചകളുടെ ക്രോഡീകരിച്ച റിപ്പോർട്ടും 2023 സെപ്റ്റംബർ 21-ാം തീയതി ഉച്ചയ്ക്ക് 2.30 ന് സഹകരണ ടവറിൽ വച്ച് നിർവ്വഹിക്കുകയാണ്.
പ്രീ പ്രൈമറി പാഠ്യപദ്ധതി, അധ്യാപക വിദ്യാഭ്യാസം, വയോജന വിദ്യാഭ്യാസം എന്നീ മേഖലകളിൽ തയ്യാറാക്കിയ ചട്ടക്കൂടുകൾ ഒക്ടോബർ 9 ന് പ്രകാശനം ചെയ്യും.
ഒന്ന് , മൂന്ന്, അഞ്ച് ഏഴ്, ഒമ്പത് ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ അടുത്ത അക്കാദമിക വർഷം സ്‌കൂളുകളിൽ എത്തിക്കുവാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്.
കൂടാതെ അധ്യാപക സഹായി, ഡിജിറ്റൽ ടെക്സ്റ്റ്, രക്ഷിതാക്കൾക്കുള്ള ടെക്സ്റ്റ് എന്നിവയും തയ്യാറാക്കും.
പഠനം മുടങ്ങുന്ന സാഹചര്യങ്ങൾ ഉണ്ടായാൽ കുട്ടികൾക്ക് സ്വയം പഠിക്കാവുന്ന തരത്തിലാണ് ഡിജിറ്റൽ ടെക്സ്റ്റ് വികസിപ്പിക്കുക.
കൂടാതെ ഭിന്നശേഷി കുട്ടികൾക്കായി ഓഡിയോ ടെക്സ്റ്റും പുറത്തിറക്കും.






