നരിക്കുനി: കേരളത്തിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസിനെ ആധുനികവത്കരിക്കുന്നതിന് കേന്ദ്രത്തില്‍നിന്ന് പ്രത്യേക ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നരിക്കുനി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌റ്റേഷനായി രണ്ടര കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.പണ്ട് തീയണക്കല്‍ മാത്രം ചുമതലയുണ്ടായിരുന്ന അഗ്നിരക്ഷാസേന ഇന്ന് ജനരക്ഷയ്ക്കായുള്ള പ്രധാന സേവന സംഘമായി മാറിയിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം സേന മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. നീന്തല്‍ പരിശീലനം, പൊതുജനങ്ങള്‍ക്കുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന സേവനങ്ങളാണ് ഇപ്പോള്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് നടത്തിവരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 15 വര്‍ഷമായി വാടക കെട്ടിടത്തിലാണ് നരിക്കുനി സ്റ്റേഷൻ പ്രവര്‍ത്തിച്ചിരുന്നത്.ചടങ്ങില്‍ പി കെ ഫിറോസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം കെ രാഘവന്‍ എം.പി മുഖ്യാതിഥിയായിരുന്നു. പി.ഡബ്ല്യൂ.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്‍ ശ്രീജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ നിധിന്‍ അഗര്‍വാള്‍, നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പി ലൈല, വൈസ് പ്രസിഡന്റ് ജൗഹര്‍ പൂമംഗലം, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബാലാമണി ടീച്ചര്‍, വിവിധ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങിൽ സംസാരിച്ചു






