കൊച്ചി: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ(82) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 5.30നായിരുന്നു അന്ത്യം. വീട്ടിൽ പൊതു ദർശനം വെയ്ക്കും. രാത്രി 8 ന് മാറമ്പള്ളി ജമാഅത്ത് പള്ളിയിൽ ആണ് ഖബറടക്കം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
1995 കാലഘട്ടത്തിൽ കരുണാകരന്‍ മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രിയായിരുന്നു. യൂത്ത് കോണ്‍ഗ്രസിലൂടെയാണ് ടി എച്ച് മുസ്തഫ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 1977ൽ ആലുവയിൽ നിന്നാണ് ആദ്യമായി നിയമസഭയിലെത്തുന്നത്.കുന്നത്തുനാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും അഞ്ച് തവണ നിയമസഭയിലേക്ക് എത്തി. എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി, എറണാകുളം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ്, കേരള ഖാദി വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍, കോണ്‍ഗ്രസ് നിയമസഭ കക്ഷി ഉപനേതാവ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കാസർകോട്ടെ മഞ്ചേശ്വരം മുതൽ തിരുവനന്തപുരത്തെ രാജ്ഭവൻ വരെയുള്ള കാൽനട ജാഥയായ കോൺഗ്രസിൻ്റെ രാജ്ഭവൻ മാർച്ചിൻ്റെ ക്യാപ്റ്റനായി പാർട്ടി നിയമിച്ചത് ടി.എച്ച്. മുസ്തഫയെ ആയിരുന്നു.






