റിയാദ്: സൗദിയിൽ ചെറുകിട സ്ഥാപനങ്ങളുടെ ലെവി ഇളവ് മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി. സൗദി മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഉടമയടക്കം ഒമ്പതോ അതില്‍ കുറവോ ജീവനക്കാരുള്ള ചെറുകിട സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളെ ലെവിയില്‍ നിന്ന് ഒഴിവാക്കിയ ഇളവ് ഈ മാസം 25-ന് അവസാനിക്കാനിരിക്കെയാണ് ചൊവ്വാഴ്ച സല്‍മാൻ രാജാവിന്‍റെ അധ്യക്ഷതയില്‍ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മൂന്ന് വർഷത്തേക്ക് കൂടി നീട്ടിയത്.
വിദേശി ജീവനക്കാരുടെ പ്രതിമാസ വർക്ക് പെർമിറ്റ് ഫീസാണ് ലെവി. ഇത് അടയ്ക്കുന്നതില്‍ നിന്ന് ചെറുകിട സ്ഥാപനങ്ങളെ ഒഴിവാക്കിയ തീരുമാനം അടുത്തൊരു മൂന്ന് വർഷത്തേക്ക് കൂടി നീട്ടിയത് ചെറുകിട സംരംഭങ്ങളുടെ വളർച്ചക്കും തൊഴില്‍ വിപണിയില്‍ അവയുടെ ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
രാജ്യത്തെ ചെറുകിട, ഇടത്തരം വാണിജ്യ സംരംഭങ്ങളുടെ എണ്ണം എകദേശം 12.6 ലക്ഷമായി ഉയർന്നിട്ടുണ്ട്. മൂന്ന് വർഷത്തേക്ക് കൂടി നീട്ടിയതായ മന്ത്രിസഭായോഗ തീരുമാനം സൗദിയിലെ ലക്ഷക്കണക്കിന് പ്രവാസികൾക്കും ചെറുകിട സ്ഥാപനങ്ങൾക്കും ഏറെ ആശ്വാസകരമാണ്.






