spot_img
Sunday, July 5, 2026
Home Blog Page 226

മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന രണ്ട് വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ

0

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരം കോട്ടുകാൽക്കോണത്ത് കാണാതായ കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു എന്ന രണ്ടു വയസുകാരിയെ ആണ് വീട്ടിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെയാണ് കുഞ്ഞിനെ കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്നായിരുന്നു പരാതി. തുടര്‍ന്ന് ബാലരാമപുരം പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് രണ്ടു വയസുകാരിയെ കിണറ്റിൽ കണ്ടെത്തിയത്.

ഫയര്‍ഫോഴ്സ് സംഘമെത്തി കിണറ്റിൽ പരിശോധന നടത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയെ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും തനിയെ കുട്ടി അവിടേ പോയി കിണറ്റിലേക്ക് വീഴാനുള്ള സാധ്യതയില്ലെന്നും ദുരൂഹതയുണ്ടെന്നും എം വിന്‍സെന്‍റ് എംഎൽഎ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഒരാളെ ചോദ്യം ചെയ്തുവരുകയാണെന്നും നെയ്യാറ്റിൻകര ഡിവൈഎസ്‍പി പറഞ്ഞു.

കൈവരികളുള്ള കിണറാണെന്നും കുട്ടി തനിയെ വീഴാൻ ഒരു സാധ്യതയില്ലെന്നും എംഎൽഎ പറഞ്ഞു. രാവിലെ വിവരം അറിഞ്ഞ ഉടൻ ഇവിടെ എത്തുകയായിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫയര്‍ഫോഴ്സുമെത്തി കിണറ്റിൽ പരിശോധന നടത്തുകയായിരുന്നു. കുട്ടിയെ കാണാതായെന്ന് പറയുന്ന സമയത്ത് അമ്മയുടെ സഹോദരൻ കിടന്നിരുന്ന മുറിയിൽ തീപിടിത്തമുണ്ടായിരുന്നു.

അതിനുശേഷം തീയണയ്ക്കാനായി വെള്ളം എടുത്ത് ഒഴിച്ചിരുന്നു. ഇതിനുശേഷമാണ് കുഞ്ഞിനെ കാണാതായ വിവരം അറിയുന്നതെന്നാണ് വീട്ടുകാര്‍ പറഞ്ഞതെന്നും എം വിന്‍സെന്‍റ് എംഎൽഎ പറഞ്ഞു. പുലര്‍ച്ചെ 5.30ന് കുട്ടി കരഞ്ഞത് കേട്ടിരുന്നുവെന്നും അമ്മയുടെ സഹോദരന്‍റെ മുറിയിലായിരുന്നു കുട്ടിയെന്നും അമ്മ പറഞ്ഞു. വിന്‍സെന്‍റ് എംഎൽഎ അടക്കമുള്ളവര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ അടിമുടി ദുരൂഹതയുള്ളതിനാലാണ് പൊലീസ് സംശയിക്കുന്നയാളെ ചോദ്യം ചെയ്യുന്നത്.

റേഷൻ കാർഡുടമകൾ ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റണം : മന്ത്രി ജി.ആർ.അനിൽ

0

       ജനുവരിയിലെ ഭക്ഷ്യധാന്യങ്ങൾ രണ്ടുദിവസത്തിനകം റേഷൻ കാർഡുടമകൾ കൈപ്പറ്റണമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. ജനുവരിയിലെ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എല്ലാ റേഷൻ കടകളിലുമുണ്ട്. റേഷൻകടകളിൽ സ്റ്റോക്ക് ഇല്ലെന്നും കടകൾ കാലിയാണെന്നുമുള്ള ചില മാധ്യമവാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് മന്ത്രി അറിയിച്ചു. ഈ മാസത്തെ റേഷൻ വിതരണത്തെ സംബന്ധിച്ച് ജില്ലാസപ്ലൈ ഓഫീസർമാരുടെയും താലൂക്ക് സപ്ലൈ ഓഫീസർമാരുടെയും യോഗം ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്തു. ജനുവരിയിലെ റേഷൻ വിതരണത്തിന്റെ പുരോഗതി അവലോകനം ചെയ്തു. റേഷൻ വിതരണത്തിന്റെ തോത് കഴിഞ്ഞ മാസത്തേക്കാൾ കുറവുള്ള ജില്ലകളിൽ വിതരണം വർധിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശം നൽകി. ഭക്ഷ്യധാന്യങ്ങളുടെ വാതിൽപടി വിതരണത്തിന്റെ പ്രവർത്തനം വേഗത്തിലാക്കാൻ മന്ത്രി നിർദ്ദേശിച്ചു. വയനാട് ജില്ലയിൽ 81.57 ശതമാനവും മലപ്പുറത്ത് 80 ശതമാനവും കാസർഗോഡ് 77.7 ശതമാനവും പേർ ജനുവരിയിലെ റേഷൻ വിഹിതം കൈപ്പറ്റി. വാതിൽപടി വിതരണത്തിലെ കരാറുകാരുടെ സമരം പിൻവലിച്ചതിനാൽ തിങ്കളാഴ്ച മുതൽ എല്ലാ ജില്ലകളിലും വേഗത്തിൽ വിതരണം നടന്നുവരുന്നു. ഫെബ്രുവരിയിലെ വിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങളാണ് ഇപ്പോൾ റേഷൻ കടകളിലേക്ക് വാതിൽപടിയായി എത്തിച്ചുകൊണ്ടിരിക്കുന്നത്. റേഷൻവ്യാപാരികളുടെ കടയടപ്പ് സമരം പിൻവലിച്ചിട്ടും സംസ്ഥാനത്തെ മുഴുവൻ റേഷൻകടകളും തുറന്നു പ്രവർത്തിക്കുന്നില്ല എന്ന മാധ്യമ വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വസ്തുത സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന റേഷനിംഗ് കൺട്രോളറെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. മതിയായ കാരണങ്ങളില്ലാതെ ലൈസൻസിക്ക് റേഷൻകട അടച്ചിടുന്നതിന് അവകാശമില്ലെന്നും റേഷൻവിതരണം തടസ്സപ്പെടുത്തുന്ന ഏതൊരു പ്രവൃത്തിയും അച്ചടക്ക ലംഘനമായി കാണുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡിസംബറിലെ കമ്മീഷൻ എല്ലാ വ്യാപാരികളുടെയും അക്കൗണ്ടുകളിലേക്ക് കൈമാറിയതായും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ചൂട് കൂടുന്നു; രാവിലെ 11 മണി മുതൽ 3 മണി വരെ പ്രത്യേകം ശ്രദ്ധിക്കണം, നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

0

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണം. ശരീരത്തിലെ ജല നഷ്ടത്തിലൂടെ നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. ശാരീരിക അസ്വസ്ഥകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്. വളരെ ഉയര്‍ന്ന ശരീര താപനില, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വറ്റിവരണ്ട ചുവന്ന ചര്‍മ്മം, ശക്തമായ തലവേദന, തലകറക്കം, ഓക്കാനം, ബോധക്ഷയം, കഠിനമായ ക്ഷീണം എന്നിവ തോന്നിയാല്‍ ശ്രദ്ധിക്കണം. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നവര്‍ തണലില്‍ മാറി വിശ്രമിച്ച് ധാരാളം വെള്ളം കുടിക്കണം. കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റുക. തണുത്ത വെള്ളം കൊണ്ട് ദേഹം തുടയ്ക്കുക. കാറ്റ് കൊള്ളുക, വീശുക/ഫാനോ എ.സിയോ ഉപയോഗിക്കുക. ഡോക്ടറെ കാണിച്ച് ചികിത്സ തേടുക.

ചൂട് കുരു, പേശി വലിവ്, ചര്‍മ്മ രോഗങ്ങള്‍, വയറിളക്ക രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ചിക്കന്‍പോക്‌സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ ചൂട് കാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്. ചൂട് കുരു (Heat rash) കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നത്. ചൂട് കുരു ഉണ്ടായാല്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം.

മാർച്ച് 31നകം എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണം,ഡ്രൈവർ ഉറങ്ങിപോകുന്നത് പരിശോധിക്കാനുള്ള അലാം ക്യാമറയും വേണം

0

തിരുവനന്തപുരം:സംസ്ഥാനത്ത എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവ്. KSRTC , സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾക്ക് എന്നിവയ്ക്ക് ഉത്തരവ് ബാധകമാണ്. മാർച്ച് 31ന് മുമ്പ് ബസിൻ്റെ മുൻവശം, പിൻവശം, അകംഭാഗം എന്നിവ കാണുന്ന രീതിയിൽ മൂന്ന് ക്യാമറകൾ സ്ഥാപിക്കണം. ഡ്രൈവർ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാം ക്യാമറയും ഘടിപ്പിക്കണം. ഓട്ടോറിക്ഷകളിൽ മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന സ്റ്റിക്കര്‍ പതിപ്പിക്കണമെന്നും സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു

കുറ്റബോധമില്ലാതെ ചെന്താമര, കൊല്ലാൻ ഉദ്ദേശിച്ചത് 5 പേരെയെന്നു മൊഴി; വൈകിട്ട് കോടതിയിൽ ഹാജരാക്കും |

0

പാലക്കാട് ∙ നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി പോത്തുണ്ടി തിരുത്തംപാടത്ത് ചെന്താമരയെ (54) പാലക്കാട് എസ്പി ചോദ്യം ചെയ്യുന്നു. ചോദ്യംചെയ്യൽ പൂർത്തിയായാൽ എസ്പി മാധ്യമങ്ങളെ കാണുമെന്നാണു വിവരം. വൈകിട്ടോടെയാണു പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. രണ്ടു പേരെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ചെന്താമരയെ രണ്ടു രാത്രിയും രണ്ടു പകലും നീണ്ട പരിശ്രമത്തിനൊടുവിലാണു പൊലീസ് പിടിച്ചത്. പോത്തുണ്ടി വനമേഖലയിൽ ഒളിവിലായിരുന്ന പ്രതി വീട്ടിലേക്കു ഭക്ഷണം തേടി വരുന്നതിനിടെ ഇന്നലെ രാത്രി പത്തുമണിയോടെയാണു കസ്റ്റഡിയിലായത്. ഒട്ടും കുറ്റബോധമില്ലാത്ത ഭാവത്തിലായിരുന്നു ചെന്താമര. 5 പേരെയാണു താൻ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നതെന്നും അതിൽ 2 പേരെ മാത്രമേ ഇപ്പോൾ വകവരുത്തിയിട്ടുള്ളൂ എന്നും ഇയാൾ പൊലീസിനു മൊഴി നൽകിയെന്നാണു വിവരം

‘ഓപ്പറേഷന്‍ സൗന്ദര്യ’:ശരീരത്തിന് ഹാനീകരമാകുന്ന ലക്ഷങ്ങളുടെ കോസ്മെറ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു.

0

ശരീരത്തിന് ഹാനീകരമാകുന്ന രാസവസ്തുക്കള്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനും വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ പിടിച്ചെടുക്കുന്നതിനും വേണ്ടി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ‘ഓപ്പറേഷന്‍ സൗന്ദര്യ’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തിയിരുന്നു. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് 2023 മുതല്‍ 2 ഘട്ടങ്ങളിലായിട്ടാണ് ഓപ്പറേഷന്‍ സൗന്ദര്യ നടപ്പിലാക്കിയത്. മതിയായ ലൈസന്‍സുകളോ കോസ്മെറ്റിക്സ് റൂള്‍സ് 2020 നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിര്‍മ്മിച്ച് വിതരണം നടത്തിയ ഏകദേശം 7 ലക്ഷത്തിലധികം രൂപ വില വരുന്ന വിവിധ കോസ്മെറ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസുകളെടുക്കുകയും ചെയ്തു.

ലാബ് പരിശോധനകളില്‍ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ മെര്‍ക്കുറിയുടെ അംശം കണ്ടെത്തി. അനുവദനീയമായ അളവില്‍ നിന്ന് 12,000 ഇരട്ടിയോളം മെര്‍ക്കുറി പല സാമ്പിളുകളിലും കണ്ടെത്തിയിട്ടുണ്ട്. ഇത് ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന തരത്തില്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതാണ്. ഈ കണ്ടെത്തലിനെ തുടര്‍ന്ന് പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി. സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ഉത്പ്പന്നങ്ങള്‍ മതിയായ ലൈസന്‍സോട് കൂടി നിര്‍മ്മിച്ചതാണോ എന്നും നിര്‍മ്മാതാവിന്റെ മേല്‍വിലാസം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ലേബല്‍ പരിശോധിച്ച് വാങ്ങേണ്ടതാണ്. എന്തെങ്കിലും പരാതിയുള്ളവര്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിനെ 18004253182 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിവരം അറിയിക്കേണ്ടതാണ്.

നെന്മാറ ഇരട്ടക്കൊലക്കേസ പ്രതി ചെന്താമര പിടിയിൽ

0

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസ് പിടിയിൽ. പോത്തുണ്ടിയിൽ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ മട്ടായി മേഖലയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇക്കാര്യം പൊലീസ് ആസ്ഥാനത്ത് നിന്ന് സ്ഥിരീകരിച്ചു. ഇയാളെ വിഷം കഴിച്ചോയെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് പൊലീസ് അറിയിക്കുന്നത്. അതേസമയം നെന്മാറ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തിയ നാട്ടുകാരെ പൊലീസ് ഇവിടെ നിന്നും ബലംപ്രയോഗിച്ച് പുറത്തിറക്കി. ഒരു വാഹനം പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചുവെന്നും സംശയമുണ്ട്.

പോത്തുണ്ടി മലയിൽ നിന്നാണ് പിടികൂടിയത്. ഇന്ന് തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങിയ ശേഷമാണ് പിടിയിലായത്. പൊലീസ് പിൻവാങ്ങിയ ശേഷം പലയിടത്തായി രണ്ട് വീതം പൊലീസുകാരെ വിന്യസിച്ചിരുന്നു. ഒളിച്ചിരുന്ന ചെന്താമര പുറത്തിറങ്ങിയ ഉടൻ ഇയാൾ പൊലീസിൻ്റെ വലയിലാവുകയായിരുന്നു. പോത്തുണ്ടി മലയിൽ നിന്നും പ്രതിയെ നെന്മാറ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുമെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്.പോത്തുണ്ടി മലയിൽ നിന്നും രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. ഒന്ന് മംഗലം ഡാമിലേക്കും മറ്റൊന്ന് ഇയാളുടെ വീടിൻ്റെ പിൻവശത്തേക്കുമുള്ളതായിരുന്നു. വീട്ടിലേക്കുള്ള വഴിയിലൂടെയാണ് ഇയാൾ നടന്നുവന്നത്. ഒളിച്ചിരുന്ന പൊലീസുകാർ ഇയാളെ പിടികൂടുകയായിരുന്നു. പോത്തുണ്ടിക്കടുത്തുള്ള ആശുപത്രിയിലാണ് ഇയാളിപ്പോൾ ഉള്ളത്. പൊലീസ് തിരച്ചിൽ അവസാനിപ്പിച്ച് പിന്മാറിയെന്ന പ്രതീതിയുണ്ടാക്കി ഒളിയിടത്തിൽ നിന്ന് ചെന്താമരയെ പുറത്ത് ചാടിക്കുകയെന്ന ലക്ഷ്യം കൃത്യമായി ഫലം കാണുകയായിരുന്നു

പൊലീസും നാട്ടുകാരും നേരിൽ കണ്ടു, ചെന്താമര ഓടിമറഞ്ഞു; സംഘടിച്ച് കൂടുതൽ പേർ, പോത്തുണ്ടിയിൽ വ്യാപക തെരച്ചിൽ

0

പാലക്കാട്: പോത്തുണ്ടി മാട്ടായിയിൽ ചെന്താമരയെ കണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വ്യാപക തെരച്ചിൽ. മാട്ടായി ക്ഷേത്രത്തിന് സമീപത്താണ് നാട്ടുകാരിലൊരാൾ ചെന്താമരയെ കണ്ടത്. പൊലീസും ഇത് ചെന്താമരയാണെന്ന് ഉറപ്പിച്ചു. പൊലീസ് സംഘത്തിലെ ഒരാളും ഇയാളെ കണ്ടതായാണ് വിവരം. പൊലീസുകാരും നൂറോളം നാട്ടുകാരും പൊലീസിനൊപ്പം തെരച്ചിലിന് ഉണ്ട്. ഇവിടെ കാട് പിടിച്ച പ്രദേശമാണ്. ഇതുവഴി ഇരുട്ടിൽ പ്രതി ഓടിമറഞ്ഞതായാണ് വിവരം. കൂടുതൽ നാട്ടുകാർ ഇവിടേക്ക് എത്തിയിട്ടുണ്ട്. പ്രദേശം അരിച്ചുപെറുക്കി പരിശോധിക്കുകയാണ് നാട്ടുകാർ.ചെന്താമരയെ തന്നെയാണ് കണ്ടതെന്ന് ഡിവൈഎസ്‌പിയും പ്രതികരിച്ചു. മട്ടായി ക്ഷേത്രത്തിന് സമീപത്തെ ഗ്രൌണ്ടിൽ ഇരിക്കുകയായിരുന്ന യുവാക്കളാണ് ഇയാളെ കണ്ടത്. പിന്നാലെ വിവരം കൂടുതൽ നാട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാർ പിന്നാലെ ഓടിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടു. ഇവിടെ മട്ടായി കുന്നിന് സമീപത്ത് അടക്കം തെരച്ചിൽ നടക്കുന്നുണ്ട്. പ്രദേശത്ത് പഞ്ചായത്തിൻ്റെ വലിയ വാട്ടർ ടാങ്കിൽ അടക്കം തെരച്ചിൽ നടത്തുന്നുണ്ട്

കാട്ടാന കിണറ്റിൽ വീണ സംഭവം: രക്ഷാപ്രവർത്തനം വൈകി, വനം വകുപ്പ് കേസ് എടുത്തു

0

മലപ്പുറം: അരീക്കോട് കൂരംകല്ലില്‍ കാട്ടാന കിണറ്റില്‍ വീണ സംഭവത്തില്‍ രക്ഷാപ്രവർത്തനം വൈകിയതിന് കേസെടുത്ത് വനംവകുപ്പ്. രക്ഷാപ്രവർത്തനത്തില്‍ കാലതാമസം വരുത്തിയതിന് ഉന്നത നിർദേശപ്രകാരമാണ് കേസെടുത്തത്. കേസിൽ നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ല. ഈ മാസം 23ന് പുലർച്ചെ ഒരുമണിക്കാണ് അട്ടാറുമാക്കല്‍ സണ്ണി സേവ്യറിൻ്റ കിണറ്റില്‍ ആന വീണത്. ജനവാസ മേഖലയിലെ കിണറില്‍ വീണ കാട്ടാനയെ രക്ഷിച്ചത് മണിക്കൂറുകൾ എടുത്താണ്.

മണ്ണുമാന്തി യന്ത്രം എത്തിച്ച് കിണറിടിച്ച് ആനക്ക് വഴിയൊരുക്കിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. 20 മണിക്കൂറിലധികം സമയം കിണറിൽപെട്ട ആന ക്ഷീണിതനായിരുന്നു. അതുകൊണ്ടുതന്നെ കിണറ്റിൽ നിന്ന് പുറത്തുകടക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും വിഫലമായി. കാടിറങ്ങിവന്ന രണ്ട് ആനകളെ നാട്ടുകാര്‍ വിരട്ടിയോടിക്കുന്നതിനിടെയാണ് സ്ഥിരം ശല്യക്കാരനായ കൊമ്പന്‍ കിണറ്റില്‍ വീണത്. 23ന് രാവിലെ ആനയെ രക്ഷിക്കാനായി വനം വകുപ്പ് ശ്രമം തുടങ്ങിയിരുന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദൗത്യം നീണ്ടു.

തുടര്‍ന്ന് ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അപൂര്‍വ ത്രിപാഠി, ഏറനാട് തഹസില്‍ദാര്‍ മണികണ്ഠന്‍ എന്നിവര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ഏറെനേരം ചര്‍ച്ച നടത്തിയതിന് ശേഷമാണ് രാത്രി എട്ട് മണിയോടെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.
ആനയെ രക്ഷപ്പെടുത്തിയശേഷം ടി ഡി ആര്‍ എഫിന്റെ നേതൃത്വത്തില്‍ നിരീക്ഷിച്ച് ഉള്‍വനത്തിലേക്ക് അയക്കുന്നതിന് വയനാട്ടില്‍ നിന്നും കുങ്കിയാനകളെ എത്തിക്കാമെന്ന ജില്ലാ നോര്‍ത്ത് വനം വകുപ്പ് ഓഫീസറുടെ ഉറപ്പിലാണ് നാട്ടുകാര്‍ സമരം അവസാനിപ്പിച്ചത്.

വയനാട് വന്യജീവി കേന്ദ്രത്തിലെ വെറ്റിനററി സര്‍ജന്‍മാരായ ഡോ.അജീഷ്, ഡോ. ശ്യാം എന്നിവര്‍ ആനയെ പരിശോധിക്കുകയും ഏറെനേരം വെള്ളത്തില്‍ കിടന്നതിനാല്‍ മയക്കുവെടി വെച്ച് പുറത്തെത്തിക്കാൻ സാധിക്കില്ലെന്നും, ജീവന്‍നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നുമുള്ള റിപ്പോര്‍ട്ട് നൽകുകയും ചെയ്തു. തുടര്‍ന്നാണ് ജെ സി ബി ഉപയോഗിച്ച് കിണറിന്ന് സമാന്തരമായി ചാല് ഉണ്ടാക്കി ആനയെ രക്ഷിച്ചത്.

വളവിൽ തെറ്റായ ദിശയിലൂടെ വന്ന മിനിലോറി, മൂന്ന് പേർ സഞ്ചരിച്ച സ്കൂട്ടറുമായി ഇടിച്ചു; യുവാക്കൾക്ക് ഗുരുതര പരിക്ക്

0

തിരുവനന്തപുരം: തെറ്റായ ദിശയിലൂടെ സൈഡിലൂടെ അമിത വേഗത്തിലെത്തിയ മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്. സ്‌കൂട്ടർ യാത്രക്കാർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം മൂന്നു മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം ആനപ്പാറയില്‍ നിന്ന് കടുക്കറയിലേക്ക് പോവുകയായിരുന്ന മിനി ലോറിയും ആറാട്ടുകുഴിയില്‍ നിന്ന് വെള്ളറടയിലേക്ക് വരുകയായിരുന്ന സ്‌കൂട്ടറും തമ്മില്‍ പുതിച്ചകോണത്ത് വച്ചാണ് നേർക്കുനേർ ഇടിച്ചത്.തെറ്റായ ദിശയിൽ അമിത വേഗതയിലെത്തിയ ലോറി, വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടെത്തിയ സ്‌കൂട്ടറിൽ തട്ടുകയായിരുന്നു. മിനി ലോറിയുടെ പിന്‍വശത്ത് ഇടിച്ചാണ് യുവാക്കൾ റോഡിലേക്ക് വീണത്. സ്‌കൂട്ടര്‍ യാത്രികരായ അരുണ്‍, ഷൈജു, മനോജ് എന്നിവരെ ഗുരുതര പരിക്കുകളോടെ ആദ്യം വെള്ളറട സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് കാരക്കോണം മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മിനി ലോറി ഡ്രൈവറേയും ക്ലീനറേയും പൊലീസ് കസ്റ്റഡിയിലെടുത്തു