തിരുവനന്തപുരം:സംസ്ഥാനത്ത എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവ്. KSRTC , സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾക്ക് എന്നിവയ്ക്ക് ഉത്തരവ് ബാധകമാണ്. മാർച്ച് 31ന് മുമ്പ് ബസിൻ്റെ മുൻവശം, പിൻവശം, അകംഭാഗം എന്നിവ കാണുന്ന രീതിയിൽ മൂന്ന് ക്യാമറകൾ സ്ഥാപിക്കണം. ഡ്രൈവർ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാം ക്യാമറയും ഘടിപ്പിക്കണം. ഓട്ടോറിക്ഷകളിൽ മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന സ്റ്റിക്കര്‍ പതിപ്പിക്കണമെന്നും സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു
കുറ്റബോധമില്ലാതെ ചെന്താമര, കൊല്ലാൻ ഉദ്ദേശിച്ചത് 5 പേരെയെന്നു മൊഴി; വൈകിട്ട് കോടതിയിൽ ഹാജരാക്കും |
പാലക്കാട് ∙ നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി പോത്തുണ്ടി തിരുത്തംപാടത്ത് ചെന്താമരയെ (54) പാലക്കാട് എസ്പി ചോദ്യം ചെയ്യുന്നു. ചോദ്യംചെയ്യൽ പൂർത്തിയായാൽ എസ്പി മാധ്യമങ്ങളെ കാണുമെന്നാണു വിവരം. വൈകിട്ടോടെയാണു പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. രണ്ടു പേരെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ചെന്താമരയെ രണ്ടു രാത്രിയും രണ്ടു പകലും നീണ്ട പരിശ്രമത്തിനൊടുവിലാണു പൊലീസ് പിടിച്ചത്. പോത്തുണ്ടി വനമേഖലയിൽ ഒളിവിലായിരുന്ന പ്രതി വീട്ടിലേക്കു ഭക്ഷണം തേടി വരുന്നതിനിടെ ഇന്നലെ രാത്രി പത്തുമണിയോടെയാണു കസ്റ്റഡിയിലായത്. ഒട്ടും കുറ്റബോധമില്ലാത്ത ഭാവത്തിലായിരുന്നു ചെന്താമര. 5 പേരെയാണു താൻ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നതെന്നും അതിൽ 2 പേരെ മാത്രമേ ഇപ്പോൾ വകവരുത്തിയിട്ടുള്ളൂ എന്നും ഇയാൾ പൊലീസിനു മൊഴി നൽകിയെന്നാണു വിവരം
‘ഓപ്പറേഷന്‍ സൗന്ദര്യ’:ശരീരത്തിന് ഹാനീകരമാകുന്ന ലക്ഷങ്ങളുടെ കോസ്മെറ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു.
ശരീരത്തിന് ഹാനീകരമാകുന്ന രാസവസ്തുക്കള്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനും വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ പിടിച്ചെടുക്കുന്നതിനും വേണ്ടി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ‘ഓപ്പറേഷന്‍ സൗന്ദര്യ’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തിയിരുന്നു. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് 2023 മുതല്‍ 2 ഘട്ടങ്ങളിലായിട്ടാണ് ഓപ്പറേഷന്‍ സൗന്ദര്യ നടപ്പിലാക്കിയത്. മതിയായ ലൈസന്‍സുകളോ കോസ്മെറ്റിക്സ് റൂള്‍സ് 2020 നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിര്‍മ്മിച്ച് വിതരണം നടത്തിയ ഏകദേശം 7 ലക്ഷത്തിലധികം രൂപ വില വരുന്ന വിവിധ കോസ്മെറ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസുകളെടുക്കുകയും ചെയ്തു.
ലാബ് പരിശോധനകളില്‍ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ മെര്‍ക്കുറിയുടെ അംശം കണ്ടെത്തി. അനുവദനീയമായ അളവില്‍ നിന്ന് 12,000 ഇരട്ടിയോളം മെര്‍ക്കുറി പല സാമ്പിളുകളിലും കണ്ടെത്തിയിട്ടുണ്ട്. ഇത് ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന തരത്തില്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതാണ്. ഈ കണ്ടെത്തലിനെ തുടര്‍ന്ന് പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി. സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ഉത്പ്പന്നങ്ങള്‍ മതിയായ ലൈസന്‍സോട് കൂടി നിര്‍മ്മിച്ചതാണോ എന്നും നിര്‍മ്മാതാവിന്റെ മേല്‍വിലാസം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ലേബല്‍ പരിശോധിച്ച് വാങ്ങേണ്ടതാണ്. എന്തെങ്കിലും പരാതിയുള്ളവര്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിനെ 18004253182 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിവരം അറിയിക്കേണ്ടതാണ്.
നെന്മാറ ഇരട്ടക്കൊലക്കേസ പ്രതി ചെന്താമര പിടിയിൽ
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസ് പിടിയിൽ. പോത്തുണ്ടിയിൽ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ മട്ടായി മേഖലയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇക്കാര്യം പൊലീസ് ആസ്ഥാനത്ത് നിന്ന് സ്ഥിരീകരിച്ചു. ഇയാളെ വിഷം കഴിച്ചോയെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് പൊലീസ് അറിയിക്കുന്നത്. അതേസമയം നെന്മാറ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തിയ നാട്ടുകാരെ പൊലീസ് ഇവിടെ നിന്നും ബലംപ്രയോഗിച്ച് പുറത്തിറക്കി. ഒരു വാഹനം പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചുവെന്നും സംശയമുണ്ട്.
പോത്തുണ്ടി മലയിൽ നിന്നാണ് പിടികൂടിയത്. ഇന്ന് തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങിയ ശേഷമാണ് പിടിയിലായത്. പൊലീസ് പിൻവാങ്ങിയ ശേഷം പലയിടത്തായി രണ്ട് വീതം പൊലീസുകാരെ വിന്യസിച്ചിരുന്നു. ഒളിച്ചിരുന്ന ചെന്താമര പുറത്തിറങ്ങിയ ഉടൻ ഇയാൾ പൊലീസിൻ്റെ വലയിലാവുകയായിരുന്നു. പോത്തുണ്ടി മലയിൽ നിന്നും പ്രതിയെ നെന്മാറ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുമെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്.പോത്തുണ്ടി മലയിൽ നിന്നും രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. ഒന്ന് മംഗലം ഡാമിലേക്കും മറ്റൊന്ന് ഇയാളുടെ വീടിൻ്റെ പിൻവശത്തേക്കുമുള്ളതായിരുന്നു. വീട്ടിലേക്കുള്ള വഴിയിലൂടെയാണ് ഇയാൾ നടന്നുവന്നത്. ഒളിച്ചിരുന്ന പൊലീസുകാർ ഇയാളെ പിടികൂടുകയായിരുന്നു. പോത്തുണ്ടിക്കടുത്തുള്ള ആശുപത്രിയിലാണ് ഇയാളിപ്പോൾ ഉള്ളത്. പൊലീസ് തിരച്ചിൽ അവസാനിപ്പിച്ച് പിന്മാറിയെന്ന പ്രതീതിയുണ്ടാക്കി ഒളിയിടത്തിൽ നിന്ന് ചെന്താമരയെ പുറത്ത് ചാടിക്കുകയെന്ന ലക്ഷ്യം കൃത്യമായി ഫലം കാണുകയായിരുന്നു
പൊലീസും നാട്ടുകാരും നേരിൽ കണ്ടു, ചെന്താമര ഓടിമറഞ്ഞു; സംഘടിച്ച് കൂടുതൽ പേർ, പോത്തുണ്ടിയിൽ വ്യാപക തെരച്ചിൽ
പാലക്കാട്: പോത്തുണ്ടി മാട്ടായിയിൽ ചെന്താമരയെ കണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വ്യാപക തെരച്ചിൽ. മാട്ടായി ക്ഷേത്രത്തിന് സമീപത്താണ് നാട്ടുകാരിലൊരാൾ ചെന്താമരയെ കണ്ടത്. പൊലീസും ഇത് ചെന്താമരയാണെന്ന് ഉറപ്പിച്ചു. പൊലീസ് സംഘത്തിലെ ഒരാളും ഇയാളെ കണ്ടതായാണ് വിവരം. പൊലീസുകാരും നൂറോളം നാട്ടുകാരും പൊലീസിനൊപ്പം തെരച്ചിലിന് ഉണ്ട്. ഇവിടെ കാട് പിടിച്ച പ്രദേശമാണ്. ഇതുവഴി ഇരുട്ടിൽ പ്രതി ഓടിമറഞ്ഞതായാണ് വിവരം. കൂടുതൽ നാട്ടുകാർ ഇവിടേക്ക് എത്തിയിട്ടുണ്ട്. പ്രദേശം അരിച്ചുപെറുക്കി പരിശോധിക്കുകയാണ് നാട്ടുകാർ.ചെന്താമരയെ തന്നെയാണ് കണ്ടതെന്ന് ഡിവൈഎസ്‌പിയും പ്രതികരിച്ചു. മട്ടായി ക്ഷേത്രത്തിന് സമീപത്തെ ഗ്രൌണ്ടിൽ ഇരിക്കുകയായിരുന്ന യുവാക്കളാണ് ഇയാളെ കണ്ടത്. പിന്നാലെ വിവരം കൂടുതൽ നാട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാർ പിന്നാലെ ഓടിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടു. ഇവിടെ മട്ടായി കുന്നിന് സമീപത്ത് അടക്കം തെരച്ചിൽ നടക്കുന്നുണ്ട്. പ്രദേശത്ത് പഞ്ചായത്തിൻ്റെ വലിയ വാട്ടർ ടാങ്കിൽ അടക്കം തെരച്ചിൽ നടത്തുന്നുണ്ട്
വളവിൽ തെറ്റായ ദിശയിലൂടെ വന്ന മിനിലോറി, മൂന്ന് പേർ സഞ്ചരിച്ച സ്കൂട്ടറുമായി ഇടിച്ചു; യുവാക്കൾക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: തെറ്റായ ദിശയിലൂടെ സൈഡിലൂടെ അമിത വേഗത്തിലെത്തിയ മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്. സ്‌കൂട്ടർ യാത്രക്കാർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം മൂന്നു മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം ആനപ്പാറയില്‍ നിന്ന് കടുക്കറയിലേക്ക് പോവുകയായിരുന്ന മിനി ലോറിയും ആറാട്ടുകുഴിയില്‍ നിന്ന് വെള്ളറടയിലേക്ക് വരുകയായിരുന്ന സ്‌കൂട്ടറും തമ്മില്‍ പുതിച്ചകോണത്ത് വച്ചാണ് നേർക്കുനേർ ഇടിച്ചത്.തെറ്റായ ദിശയിൽ അമിത വേഗതയിലെത്തിയ ലോറി, വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടെത്തിയ സ്‌കൂട്ടറിൽ തട്ടുകയായിരുന്നു. മിനി ലോറിയുടെ പിന്‍വശത്ത് ഇടിച്ചാണ് യുവാക്കൾ റോഡിലേക്ക് വീണത്. സ്‌കൂട്ടര്‍ യാത്രികരായ അരുണ്‍, ഷൈജു, മനോജ് എന്നിവരെ ഗുരുതര പരിക്കുകളോടെ ആദ്യം വെള്ളറട സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് കാരക്കോണം മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മിനി ലോറി ഡ്രൈവറേയും ക്ലീനറേയും പൊലീസ് കസ്റ്റഡിയിലെടുത്തു
പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ
കല്പറ്റ : പ്രിയങ്ക ഗാന്ധി എം.പി. ഇന്ന് വയനാട്ടിൽ എത്തും. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക റോഡ് മാർഗം മാനന്തവാടിയിൽ പഞ്ചാരക്കൊല്ലിയിൽ കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് പന്ത്രണ്ടേകാലോടെ സന്ദർശിക്കും. തുടർന്ന് ഉച്ചയ്ക്ക് ശേഷം ഒന്നേ മുക്കാലോടെ അന്തരിച്ച ഡി.സി.സി. ട്രഷറർ എൻ.എം. വിജയൻറെ വീട്ടിൽ കുടുംബാംഗങ്ങളെ കാണും. തുടർന്ന് കൽപ്പറ്റയിൽ കലക്ടറേറ്റിൽ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രിയങ്ക പങ്കെടുക്കും. തുടർന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ നയിക്കുന്ന യു.ഡി. എഫ്. മലയോര ജാഥയിൽ മേപ്പാടിയിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കുന്ന പ്രിയങ്ക തിരികെ ഡൽഹിക്ക് പോവും.
നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി
കോഴിക്കോട്: പോക്സോ കേസിൽ പ്രതിയായ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. മൂൻകൂർ ജാമ്യ ഹരജി തീർപ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നിർദേശിച്ച് സംസ്ഥാനത്തിന് കോടതി നോട്ടീസ് അയച്ചു.
നടന്റെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷനായ ബെഞ്ചിൻ്റെ തീരുമാനം. പോക്സോ നിയമം ദുരുപയോഗം ചെയ്തുള്ള കേസാണിതെന്ന് നടൻ്റെ അഭിഭാഷകരായ ആർ. ബസന്ത്, എ. കാർത്തിക് എന്നിവർ വാദിച്ചു. അന്വേഷണവുമായി സഹകരിക്കാമെന്ന് നടൻ കോടതിയെ അറിയിച്ചു.ഹരജി അടുത്തമാസം 28ന് കോടതി വീണ്ടും പരിഗണിക്കും. കഴിഞ്ഞ ജൂൺ എട്ടിനാണ് കോഴിക്കോട്ടെ ഒരു വീട്ടിൽ വെച്ച് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കസബ പൊലീസ് പോക്സോ കേസെടുത്തത്. കുടുംബ തർക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രൻ കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂനിറ്റ് നിർദേശം നല്‍കിയതിനെത്തുടർന്ന് പൊലീസ് കുട്ടിയില്‍ നിന്ന് മൊഴിയെടുത്തിരുന്നു.
കുട്ടിയുടെ വീട്ടിലെത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. പിന്നാലെ ഒളിവിൽപോയ താരത്തിൻ്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കിയിരുന്നു. അതിനിടെ, പൊലീസ് മനപ്പൂർവം അറസ്റ്റ് വൈകിപ്പിച്ചുവെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു.
നെന്മാറയിൽ അമ്മയെയും മകനെയും വെട്ടി കൊലപ്പെടുത്തി; പ്രതി കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ അയൽവാസി
നെന്മാറ∙ പോത്തുണ്ടി ബോയൻ കോളനിയിൽ അമ്മയേയും മകനെയും വെട്ടി കൊലപ്പെടുത്തി. ലക്ഷ്മി (75), സുധാകരൻ (56) എന്നിവരാണു കൊല്ലപ്പെട്ടത്. സുധാകരൻ വീട്ടിനകത്തും ലക്ഷ്മി നെന്മാറ ഗവ. ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്.കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയും, അയൽവാസിയുമായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബ വഴക്കാണു കൊലപാതക കാരണമെന്നാണു വിവരം. സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ചെന്താമര ജയിലിലായിരുന്നു.



