spot_img
Thursday, April 16, 2026

പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ പ്രതികരണവുമായി അമിത്ഷാ; ‘സിഎഎ മുസ്ലിംങ്ങൾക്കെതിരല്ല, ഒരിയ്ക്കലും പിൻവലിക്കില്ല



ദില്ലി: പൗരത്വ ഭേദഗതി നിയമം (സിഎഎ) മുസ്ലീംങ്ങൾക്കെതിരല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സിഎഎയെ കുറിച്ച് പ്രതിപക്ഷ പാർട്ടികൾ നടത്തുന്നത് നുണകളുടെ രാഷ്ട്രീയമാണെന്നും അമിത് ഷാ പറഞ്ഞു. വാർത്താ ഏജൻസിസായ എഎൻ‌ഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആഭ്യന്തര മന്ത്രിയുടെ പരാമർശം ഉണ്ടായത്. 

രാജ്യത്തെ ന്യൂനപക്ഷങ്ങൾ ഭയപ്പെടേണ്ടതില്ലെന്ന് ഞാൻ 41 തവണയെങ്കിലും സിഎഎയെക്കുറിച്ച് വിവിധ പ്ലാറ്റ്‌ഫോമുകളിൽ സംസാരിക്കുന്നതിനിടെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു പൗരൻ്റെയും അവകാശങ്ങൾ തിരിച്ചെടുക്കില്ലെന്ന് തന്നെയാണ് താൻ പറയുന്നതെന്നും അമിത് ഷാ പറഞ്ഞു. 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ, സിഖുകാർ, ജൈനമതക്കാർ, ബുദ്ധമതക്കാർ, പാഴ്‌സികൾ, ക്രിസ്ത്യാനികൾ എന്നിവരുൾപ്പെടെയുള്ള കുടിയേറ്റക്കാർക്ക് പൗരത്വം നൽകാനാണ് സിഎഎ കൊണ്ട് ലക്ഷ്യമിടുന്നത്. എന്നാൽ ഭരണഘടന അനുസരിച്ച് മുസ്ലീങ്ങൾക്ക് ഇന്ത്യയിൽ പൗരത്വത്തിന് അപേക്ഷിക്കാൻ അവകാശമുണ്ടെന്നും എന്നാൽ ഈ രാജ്യങ്ങളിൽ നിന്നുള്ള പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്കുവേണ്ടിയാണ് ഈ നിയമമെന്നും അമിത്ഷാ പറഞ്ഞു.

അതേസമയം, രാജ്യമൊന്നാകെ ഇതിനെതിരെ പ്രതിഷേധം ആരംഭിച്ചാൽ സിഎഎ നടപ്പാക്കാനുള്ള തീരുമാനം സർക്കാർ പുനർവിചിന്തനം ചെയ്യുമോ എന്ന ചോദ്യത്തിന്, സിഎഎ ഒരിക്കലും പിൻവലിക്കില്ലെന്നായിരുന്നു അമിത് ഷായുടെ മറുപടി. അതേസമയം, സിഎഎ ചട്ടം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സുപ്രീം കോടതിയിൽ പ്രത്യേക ഹർജി നൽകുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. പൗരത്വ ഭേദ​ഗതിക്കെതിരെ സമർപ്പിച്ച ഹർജിയോടൊപ്പമാണ് പുതിയ ഹർജിയും നൽകുന്നത്. 

വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനുള്ള സംഘപരിവാര്‍ ശ്രമം അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു. സിഎഎ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ അതേ സര്‍ക്കാരാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ചട്ടം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം തീരുമാനിക്കുന്നത് അംഗീകരിക്കാനാകില്ല. പൗരത്വം എങ്ങനെ നല്‍കണമെന്നത് സംബന്ധിച്ച ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ അഞ്ചിന് വിരുദ്ധമായ നടപടിയാണിത്. ഭരണഘടനാ ആശയത്തെ നിലനിര്‍ത്താന്‍ ഏതറ്റംവരെയും കോണ്‍ഗ്രസും യുഡിഎഫും പോരാടുമെന്നും വിഡി സതീശൻ പറഞ്ഞു. 



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles