പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള മോദിയുടെ ആദ്യ കേരളസന്ദർശനത്തിൽ പാലക്കാട് അദ്ദേഹത്തിന് ആവേശോജ്വലമായ സ്വീകരണം നൽകി . കോയമ്പത്തൂർ നിന്നും രാവിലെ പത്തരയോടെ പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ വന്നിറങ്ങിയ മോദി പിന്നീട് റോഡ് മാർഗം കോട്ട മൈതാനത്ത് എത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ആദ്യമായി കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി പാലക്കാട് റോഡ് ഷോ ആരംഭിച്ചു. പാലക്കാട് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് വേണ്ടി വോട്ട് ആഭ്യർത്ഥിക്കാനാണ് മോദി ഇപ്പോൾ പാലക്കാട് എത്തിയിരിക്കുന്നത്. പൊന്നാനി മണ്ഡലത്തിലെ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യനു വേണ്ടിയും അദ്ദേഹം വോട്ട് അഭ്യർത്ഥിക്കും. ഇരുവരും പ്രധാനമന്ത്രിക്ക് ഒപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോയിൽ ഉണ്ട്.
കഴിഞ്ഞ 77 ദിവസത്തിനിടെ മോദിയുടെ അഞ്ചാം കേരള സന്ദർശനമാണിത്. ജനുവരി 3 നാണ് മോദി ഈ വർഷം ആദ്യമായി കേരളത്തിൽ എത്തിയത്. അന്ന് തൃശൂരിൽ സ്ത്രീ ശക്തി മോദിക്ക് ഒപ്പം എന്ന സമ്മേളനത്തിൽ പങ്കെടുത്തു. പിന്നീട് ജനുവരി 16 ന് കൊച്ചിയിൽ എത്തി. പിറ്റേന്ന് നടന്‍ സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ഗുരുവായൂരിലെത്തി. അന്ന് തന്നെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി. ഫെബ്രുവരി 27 ന് തിരുവനന്തപുരത്ത് ബിജെപിയുടെ പദയാത്ര സമാപന യോഗം ഉദ്‌ഘാടനം ചെയ്തു .മാർച്ച് 15ന് പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ശേഷമാണ് ഇപ്പോള്‍ പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി. പാലക്കാട് റോഡ് ഷോ പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി സേലത്തേക്ക് പോകും.






