നടക്കാവ് : കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയായ ബിസിനസുകാരനിൽനിന്ന് ഓൺലൈൻ വഴി 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നുയുവാക്കൾ പിടിയിൽ. പാലക്കാട് ജില്ലയിലെ പറക്കുളം സ്വദേശികളായ ചോലയിൽ മുഹമ്മദ് മുസ്തഫ (23), ചോലയിൽ വീട്ടിൽ യൂസഫ് സിദ്ദിഖ് (23), തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം സ്വദേശി വെള്ളംകുഴി വീട്ടിൽ മുഹമ്മദ് അർഷക് (21) എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ്ചെയ്തത്.എരഞ്ഞിപ്പാലം സ്വദേശിയായ ബിസിനസുകാരനെ മൂവരുംചേർന്ന് വെൽവാല്യൂ ഇന്ത്യ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാക്കുകയും നിരന്തരം സന്ദേശങ്ങൾ അയച്ച് ടെലഗ്രാമിൽ ഗൂഗിൾമാപ്പ് റിവ്യൂ വി.ഐ.പിയെന്ന ഗ്രൂപ്പിൽ തെറ്റിദ്ധരിപ്പിച്ച് ചേർക്കുകയും ചെയ്തു. പിന്നീട് വിവിധ ലിങ്കുകളിൽ കണ്ണിയാക്കുകയായിരുന്നു. ഇതിന് പ്രതിഫലം ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി പരാതിക്കാരന്റെ 43 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു
നടക്കാവ് പോലീസ് ഇൻസ്പെക്ടർ ജിജോ എം.ജെ. യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. അന്വേഷണസംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ബിനു മോഹൻ, ശശികുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീകാന്ത്, മോഹൻദാസ്, ഷിജിത്ത് എന്നിവരാണുണ്ടായിരുന്നത്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് നാലാം കോടതി മൂന്നുപ്രതികളെയും റിമാൻഡ് ചെയ്തു.






