സംസ്ഥാനത്ത് അതിതീവ്ര മഴ കനത്ത നാശം വിതയ്ക്കുന്നു. കണ്ണൂരും കാസര്‍കോടും കോട്ടയത്തും ആലപ്പുഴയും മരം വീണ് അപകടങ്ങൾ ഉണ്ടായി. ആലപ്പുഴയില്‍ മരം വീണ് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്കേറ്റു. കണ്ണൂരും കാസര്‍ഗോഡും കോട്ടയത്തും വീടുകള്‍ തകര്‍ന്നു. പലയിടത്തും റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു.വിശദ വിവരങ്ങൾ ഇങ്ങനെശക്തിയായി പെയ്യുന്ന മഴ സംസ്ഥാനത്ത് കനത്ത നാശമാണ് വിതയ്ക്കുന്നത്. ആലപ്പുഴ മട്ടാഞ്ചേരി പാലത്തിൽ മരം വീണ് സ്കൂട്ടറിൽ യാത്ര ചെയ്ത ദമ്പതികൾക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇവരെ വണ്ടാനം മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചു. കണ്ണൂർ പയ്യന്നൂരിൽ പടിഞ്ഞാറപുരയിലും പുതിയങ്ങാടി ബീച്ച് റോഡിലും വീടുകള്‍ തകര്‍ന്നു. കാസര്‍കോട് കരിന്തളത്തും സമാന സംഭവവുണ്ടായി. വീട് തകര്‍ന്ന് കൊല്ലമ്പാറ തലയടുക്കത്തെ കുന്നുമ്മല്‍ രാഘവന്‍റെ ഭാര്യ കെ വി തമ്പായിക്ക് പരിക്കേറ്റു. ചിറ്റാരിപ്പറമ്പ് പതിനാലാം മൈലിൽ മരം കടപുഴകി.വയനാട് മുട്ടിൽ – മേപ്പാടി റോഡിൽ മരം റോഡിലേക്ക് ചാഞ്ഞു. കൊച്ചി നഗരത്തിൽ റോഡ് ഇടിഞ്ഞുവീണു. ചെമ്പു മുക്കിൽ നിന്ന് അട്ടിപ്പേറ്റി നഗറിലേക്കുള്ള റോഡാണ് പുലർച്ചെ ഇടിഞ്ഞത്. രണ്ടുമാസം മുമ്പ് നിർമാണം പൂർത്തിയാക്കിയ റോഡാണിത്. മലപ്പുറം അങ്ങാടിപ്പുറം വളാഞ്ചേരി റോഡിൽ മാലാപറമ്പിൽ ആൽമരം പൊട്ടിവീണ് ഇലക്ട്രിക് പോസ്റ്റുകള്‍ തകർന്നു. പാലക്കാട് പാലക്കയം ചെറുപഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. മണ്ണാർക്കാട് സ്വദേശി വിജയിനെയാണ് ഇന്നലെ വൈകീട്ടാണ് പുഴയിൽ കാണാതായത്. തൃത്താല പടിഞ്ഞാറങ്ങാടിയിൽ റോഡിലേക്ക് മരം വീണു. തണ്ണീർക്കോട് സീനിയർ ബേസിക് സ്കൂൾ കെട്ടിടത്തിന് മുകളില്‍ മരം വീണു. വിദ്യാര്‍ഥികള്‍ എത്തുന്നതിനു മുന്‍പായതിനാല്‍ വന്‍ ദുരന്തം ഒഴിവായി






