കല്‍പറ്റ: മുണ്ടക്കൈ ഉരുള്‍ ദുരന്തത്തില്‍ കുടുംബത്തെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്നലെ ആശുപത്രിവിട്ടു. വൈകുന്നേരം അഞ്ചോടെയാണ് ശ്രുതി ആശുപത്രിയില്‍നിന്ന് മടങ്ങിയത്. ടി. സിദ്ദീഖ് എം.എല്‍.എ ആശുപത്രിയിലെത്തിയിരുന്നു. ശ്രുതിക്ക് ജോലി ചെയ്യാൻ നാളെ തന്നെ ലാപ്ടോപ് എത്തിച്ചുനല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
എമിലിയിലെ അച്ഛന്‍റെ സഹോദരന്‍റെ വീട്ടിലേക്കാണ് ശ്രുതി ഇപ്പോള്‍ പോയിരിക്കുന്നത്. ഇരുകാലിലും ഒടിവും ചതവുമുണ്ടായിരുന്ന ശ്രുതിക്ക് ഇടതുകാലില്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്.__കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി. ചൂരല്‍മലയിലെ സ്കൂള്‍ റോഡിലായിരുന്നു ശ്രുതിയുടെ വീട്. വയനാട് ഉരുള്‍ദുരന്തത്തില്‍ ശ്രുതിയുടെ അമ്മ സബിത, അച്ഛൻ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവർ മരിച്ചിരുന്നു. പിതാവിന്‍റെ രണ്ട് സഹോദരങ്ങള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഒമ്പത് പേരെയാണ് ദുരന്തത്തില്‍ നഷ്ടമായത്. പിന്നീട് താങ്ങായി കൂടെ നിന്ന പ്രതിശ്രുത വരൻ ജെൻസണ്‍ വാഹനാപകടത്തില്‍ മരിക്കുകയായിരുന്നു.
ഈ മാസം പത്തിന് ജെൻസനും ശ്രുതിയും ബന്ധുക്കളും സഞ്ചരിച്ച വാൻ ബസില്‍ ഇടിച്ചായിരുന്നു അപകടം. സ്കൂള്‍ കാലം മുതല്‍ സുഹൃത്തുക്കളായിരുന്നു ശ്രുതിയും ജെൻസണും. ഡിസംബറിൽ ഇരുവരെയും വിവാഹം തീരുമാനിച്ചിരിക്കെയാണ് ജെൻസൻ ശ്രുതിയെ തനിച്ചാക്കി പോയത്.ഇന്നലെ പുത്തുമലയിലെ പൊതുശ്മശാനത്തില്‍നിന്ന് ശ്രുതിയുടെ അമ്മയുടെ മൃതദേഹം പുറത്തെടുത്ത് മേപ്പാടി മാരിയമ്മൻ ക്ഷേത്രത്തിലെ ശ്മശാനത്തില്‍ ദഹിപ്പിച്ചിരുന്നു. ഇതിനായി ആശുപത്രിയില്‍നിന്ന് ആംബുലൻസില്‍ ശ്രുതിയെ ശ്മശാന പരിസരത്തേക്കു കൊണ്ടുവന്നിരുന്നു.






