മണ്ഡല പൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാര്‍ത്തുന്നതിനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ആരംഭിച്ചു. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ പുലര്‍ച്ചെ മുതലുണ്ടായിരുന്ന തങ്കയങ്കി ദര്‍ശനത്തിന് ശേഷമാണ് ഘോഷയാത്രക്ക് തുടക്കമായത്. മൂന്ന് ദിവസത്തെ യാത്ര പൂര്‍ത്തിയാക്കി 25 ന് വൈകിട്ടാവും തങ്ക അങ്കി സന്നിധാനത്ത് എത്തുക.അതിനിടെ, മണ്ഡല പൂജയ്ക്കുള്ള ഒരുക്കത്തിലാണ് ശബരിമല സന്നിധാനം. തങ്ക അങ്കിയെ വരവേല്‍ക്കാനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു.തീര്‍ത്ഥാടകരുടെ തിരക്ക് തുടരുകയാണ്.
തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീചിത്തിരതിരുനാള്‍ ശബരിമല നടയ്ക്കല്‍ സമര്‍പ്പിച്ചതാണ് 451 പവന്‍ തൂക്കം വരുന്ന തങ്കയങ്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അടക്കമുള്ളവര്‍ ഘോഷയാത്രയില്‍ പങ്കാളികളായി. മുൻകൂട്ടി നിശ്ചയിച്ച 27 കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചെത്തുന്ന രഥഘോഷയാത്ര ഒമല്ലൂര്‍ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിലാണ് ഇന്ന് അവസാനിക്കുക. നാളെ കോന്നിമുരിങ്ങമല മഹാദേവ ക്ഷേത്രത്തിലും മറ്റന്നാൾ പെരുനാട് ശാസ്താ ക്ഷേത്രത്തിലും അവസാനിക്കും. 25-ന് തങ്കയങ്കി സന്നിധാനത്തെത്തിക്കും. 26-ന് ഉച്ചയ്ക്ക് തങ്കയങ്കി ചാര്‍ത്തി മണ്ഡലപൂജ നടക്കും.പുലര്‍ച്ചെ അഞ്ച് മണി മുതല്‍ തന്നെ വിശ്വാസികള്‍ക്ക് തങ്കഅങ്കി
ദര്‍ശിക്കാനായുള്ള അവസരം ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഒരുക്കിയിരുന്നു. രാവിലെ ഏഴ് മണിയോടെ പ്രത്യേകം തയ്യാറാക്കിയ രഥത്തില്‍ കിഴക്കേ നടയില്‍ നിന്നും ശബരിമലയിലേക്കുള്ള പ്രയാണം
ആരംഭിക്കുകയായിരുന്നു.






