spot_img
Sunday, April 19, 2026

31 തവണകളായി മുക്കുപണ്ടം പണയം വച്ച് 50 ലക്ഷത്തിന്റെ തട്ടിപ്പ്; ദമ്പതികൾ അറസ്റ്റിൽ



പരപ്പനങ്ങാടി : സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കടലുണ്ടി നഗരം സ്വദേശികളായ ദമ്പതികളെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. സഹകരണ ബാങ്കുകളുടെ വള്ളിക്കുന്ന്, ആനങ്ങാടി ബ്രാഞ്ചുകളിൽ 2021 മെയ് മുതൽ 2022 ഫെബ്രുവരി മാസം വരെ 31 തവണകളായി വ്യാജ സ്വർണം പണയം വച്ച് 50 ലക്ഷത്തോളം രൂപ തട്ടിയെടുത്ത വള്ളിക്കുന്ന് , കടലുണ്ടി നഗരം നസീർ അഹമ്മദ് (45) , നസീർ അഹമ്മദിന്റെ ഭാര്യ അസ്മ (40) എന്നിവരെയാണ് പരപ്പനങ്ങാടി സി ഐ ഹണി കെ ദാസും സംഘവും കോഴിക്കോട് പന്തീരാങ്കാവിൽ ഉള്ള ഫ്‌ളാറ്റിൽ നിന്നും അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ തൊടുപുഴ സ്വദേശിയായ ഒരാൾ ആണ് വ്യാജ സ്വർണ്ണം പണയം വയ്ക്കാൻ നൽകിയതെന്ന് പ്രതികൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഒരു ഗ്രാം വ്യാജ സ്വർണ്ണത്തിന് 500 രൂപ നിരക്കിൽ മൂന്നാം പ്രതിക്ക് പണയം വയ്ക്കാനായി വ്യാജ സ്വർണ്ണം വാങ്ങിയിരുന്നത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും വ്യാജ സ്വർണ്ണത്തിന്റെ ഉറവിടത്തെക്കുറിച്ചും ബാങ്ക് ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്. നിലവിൽ പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്ന വകുപ്പുകൾ പ്രകാരം പ്രതികൾക്ക് 7 വർഷം വരെ തടവ് ലഭിക്കുന്നതാണ്. പ്രതികൾ പണയം വച്ച വ്യാജ സ്വർണ്ണം അന്വേഷണത്തിന്റെ തെളിവിലേക്കായി പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. നിലവിൽ ഈ ഉരുപ്പടികൾ പരിശോധയ്ക്കായി കോഴിക്കോട് റീജിയണൽ കെമിക്കൽ ലാബിലേക്ക് അയച്ചിരിക്കുകയാണ്. പരപ്പനങ്ങാടി എസ് ഐ പ്രദീപ് കുമാർ, എം വി സുരേഷ് കുമാർ , പോലീസുകാരായ ആൽബിൻ , അഭിമന്യു, സബറുദ്ദീൻ, ജിനേഷ്, വിപിൻ , സമ്മാസ് , പ്രീത എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മഞ്ചേരി ജയിലിലേക്കും പാലക്കാട് വനിതാ ജയിലിലേക്കും റിമാന്റ് ചെയ്തു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles