അടൂര്‍: ദേശീയ പാതയില്‍ കടമ്പനാട് കല്ലുകുഴി ജങ്ഷന് സമീപം ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 40 ലേറെ പേർക്ക് പരുക്ക്. കാതടപ്പിക്കുന്ന ശബ്ദത്തില്‍ പാട്ടും വച്ച് അമിതവേഗതയില്‍ വളവ് തിരിയവേ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 6.30 നാണ് സംഭവം.
കൊല്ലംപള്ളിമുക്ക് ഫാത്തിമ മെമ്മോറിയല്‍ ബി.എഡ്. കോളജില്‍ നിന്നുളള വിദ്യാര്‍ഥികളും അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. ഇതില്‍ 44 സ്ത്രീകളും അഞ്ച് പുരുഷന്മാരും മൂന്ന് അധ്യാപകരുമുണ്ടായിരുന്നു. കല്ലുകുഴി ജങ്ഷനിലെ വളവ് വേഗത്തില്‍ വീശിയെടുത്തപ്പോള്‍ നിയന്ത്രണം തെറ്റി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. വണ്ടിയുടെ ടയര്‍ തേഞ്ഞു തീര്‍ന്നതായിരുന്നു. കോളജില്‍ നിന്ന് വാഗമണിലേക്ക് രണ്ടു ബസുകളിലായി 52 പേരാണ് സഞ്ചരിച്ചിരുന്നത്. മുന്നില്‍ വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.






