ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച 4 പേരുടെ പോസ്റ്റുമോർട്ടം ഇന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ നടക്കും. ഒഴുക്കിൽപ്പെട്ട കുട്ടികളെ രക്ഷിക്കാൻ ഇറങ്ങിയ ദമ്പതികളടക്കം നാലു പേരാണ് കഴിഞ്ഞദിവസം മരിച്ചത്.
ചെറുതുരുത്തി സ്വദേശികളായ ഓടക്കൽ വീട്ടിൽ കബീർ, ഭാര്യ ഷാഹിന, മകൾ പത്തു വയസ്സുള്ള സറ, ഷാഹിനയുടെ സഹോദരിയുടെ മകൻ 12 വയസ്സുള്ള ഫുവാദ് എന്നിവരാണ് പാത്താൾ പഞ്ചായത്തിലെ പൈങ്കുളം ശ്മശാനം കടവിന് സമീപത്ത് ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം.
ഒഴുക്കില്‍പ്പെട്ട കുട്ടികളെ രക്ഷിക്കാൻ ഇറങ്ങിയപ്പോൾ ദമ്പതികളും ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഷാഹിനയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
പ്രദേശത്ത് ആഴമുണ്ടായിരുന്നു. നാല് പേർക്കും നീന്തൽ അറിയില്ലായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥൻ എം.എസ്.സുവി പറഞ്ഞു.
എംഎല്‍എ യു ആര്‍ പ്രദീപിന്‍റെ നിര്‍ദേശാനുസരണം രാത്രി തന്നെ ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് രാവിലെ തൃശൂർ മെഡിക്കൽ കോളേജിൽ നടക്കും. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും






