ബേപ്പൂർ ∙മത്സ്യബന്ധന ഹാർബർ ജെട്ടിയിൽ അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്ന പാചകവാതക സിലിണ്ടറുകൾ അപായ ഭീഷണി ഉയർത്തുന്നു. അതീവ സുരക്ഷിതത്വത്തോടെ കൈകാര്യം ചെയ്യേണ്ട ഗ്യാസ് സിലിണ്ടറുകളാണ് പുതിയ വാർഫിൽ ഫിഷറീസ് ബോട്ട് ജെട്ടിക്കു സമീപം അപകടകരമായ നിലയിൽ സൂക്ഷിച്ചിരിക്കുന്നത്. വാതകം ഉള്ളതും കാലിയായതുമായി അൻപതോളം വാണിജ്യ സിലിണ്ടറുകൾ അടുക്കി വച്ചിട്ടുണ്ട്. തുറസ്സായ സ്ഥലത്ത് വെയിലേറ്റു കിടക്കുകയാണ് സിലിണ്ടറുകൾ.ഗ്യാസ് എൻജിനുകൾ ഘടിപ്പിച്ച മത്സ്യബന്ധന വള്ളങ്ങളിൽ ഉപയോഗിക്കാനാണ് സിലിണ്ടറുകൾ എത്തിക്കുന്നത്. മണ്ണെണ്ണ വില കുതിച്ചുയർന്നതോടെ ലാഭകരമെന്നു കണ്ട് തോണിക്കാർ ഗ്യാസ് എൻജിനുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സ്വകാര്യ കമ്പനികളുടെ സിലിണ്ടറുകളാണ് ഏറെയും. പൊതുമേഖല കമ്പനി സിലിണ്ടറുകളും കൂട്ടത്തിലുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പൊതുസ്ഥലത്ത് സിലിണ്ടറുകൾ സൂക്ഷിക്കുന്നത് മത്സ്യത്തൊഴിലാളികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.






