തൊടുപുഴ : ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സിനിമ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് ഗോപിനാഥിന്റെ (ആർ.ജി.വയനാടൻ–37) വീട്ടിലും ഓഫിസിലും നടത്തിയ പരിശോധനയിൽ കഞ്ചാവിന്റെ വിത്തുകളും തണ്ടുകളും കണ്ടെടുത്തതായി എക്സൈസ്. രഞ്ജിത്തിന്റെ എറണാകുളത്തെ വീട്ടിലും ഓഫിസിലുമാണ് പരിശോധന നടത്തിയത്.
വീട്ടിലെ മേശപ്പുറത്തു ചാരത്തിനൊപ്പമാണ് കഞ്ചാവിന്റെ വിത്തുകളും തണ്ടും കണ്ടെത്തിയത്. അലമാരയിലും കഞ്ചാവ് വിത്തുകൾ ഉണ്ടായിരുന്നു. രണ്ടു ദിവസം മുൻപ് ഇയാൾ വീട്ടിൽ എത്തിയതായാണ് വിവരം. പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയുടെ ദൃശ്യങ്ങളും പുറത്തുവന്നു.
വാഗമണ്ണിലെ ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെയാണ് കാഞ്ഞാർ പുള്ളിക്കാനം റോഡിൽ ഇല്ലിച്ചുവടിനു സമീപം രഞ്ജിത്ത് പിടിയിലായത്. വാഗമൺ, കാഞ്ഞാർ പ്രദേശങ്ങളിലെ സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം പ്രശ്നങ്ങളുണ്ടാക്കുന്നെന്നു നാട്ടുകാർ പരാതിപ്പെട്ടിരുന്നു. തുടർന്നു പ്രദേശം എക്സൈസ് നിരീക്ഷണത്തിലായിരുന്നു. പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു.അതേ സമയം സസ്പെൻഡ് ചെയ്ത് ഫെഫ്ക. ഫെഫ്ക മേക്കപ്പ്-ഹെയർ സ്റ്റൈലിസ്റ്റ് യൂണിയന്റേതാണ് നടപടി.






