spot_img
Saturday, April 19, 2025

ജാഗ്രത വേണം, മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്



കേരളത്തിൽ ഇന്നും വേനൽ മഴയ്ക്ക് സാധ്യത. മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മറ്റ് 12 ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. പക്ഷേ പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല.ഇന്നലെ പെയ്ത വേനൽ മഴ തൃശൂരിൽ പത മഴയായി മാറി. ചാറ്റൽ മഴക്കൊപ്പം പാറിപ്പറന്ന് പതയും പെയ്യുകയായിരുന്നു. പ്രധാനമായും തൃശൂർ വെങ്ങിണിശ്ശേരി മേഖലകളിലാണ് പതമഴ പെയ്തത്. ജനങ്ങൾ പരിഭ്രാന്തരായതോടെ ആശങ്ക വേണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. വേനൽ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് പത മഴയെന്നാണ് കാലാവസ്ഥ വിദഗ്ധർ അഭിപ്രായപ്പെട്ടത്. മലിനീകരണം കൂടുതൽ ഉള്ള ചില സ്ഥലങ്ങളിൽ അന്തരീക്ഷത്തിലെ രാസ അവശിഷ്ടങ്ങൾ മഴവെള്ളവുമായി ചേർന്ന് പതയായി മാറാം. തീര പ്രദേശങ്ങളിൽ കടൽ ആൽഗകൾക്ക് നുര സൃഷ്ടിക്കുന്ന ജൈവ സംയുക്തങ്ങൾ പുറത്തുവിടാൻ കഴിയും. ഈ സംയുക്തങ്ങൾ വായുവിൽ എത്തി മഴ പെയ്യുമ്പോൾ പതയായി മാറാം. ജലാശയങ്ങളിലെയോ മണ്ണിലെയോ ചില സൂക്ഷ്മ ജീവികളും പതയുണ്ടാകാൻ കാരണമാകാം. ഇതിൽ ഏതാണ് തൃശൂരിൽ സംഭവിച്ചത് എന്നറിയാൻ വിശദ പഠനം വേണം.

ഇന്നലെ വിവിധ ജില്ലകളിൽ കനത്ത മഴ പെയ്തിരുന്നു. പലയിടങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായി. വേനൽ മഴക്കൊപ്പമെത്തിയ ശക്തമായ കാറ്റിൽ കൊള്ളിമല സെൻറ് മേരീസ് യു.പി സ്കൂളിന്റെ 400 ഓളം ഓടുകൾ പറന്നു പോയി. ഇന്നലെ ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സമയത്തായിരുന്നു കാറ്റടിച്ചത്. അധ്യാപകർ കുട്ടികളെ തൊട്ടടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റിയതിനാൽ ആളപായമുണ്ടായില്ല. വെട്ടുകാട്ടിൽ ആൻസിയുടെ വീടിൻറെ മുകളിൽ മരം ഒടിഞ്ഞ് വീണ് വീട് തകർന്നു. മരങ്ങൾ കടപുഴകി വീണും ശിഖരങ്ങൾ ഒടിഞ്ഞു വീണും കൃഷിനാശവുമുണ്ടായി.പാലക്കാട് മുതുതല പുത്തൻകവലയിൽ ശക്തമായ കാറ്റിൽ വൈദ്യുത പോസ്റ്റ് കടപുഴകി വീണു. വൈകീട്ട് നാല് മണിയോടെയാണ് ശക്തമായ മഴ ആരംഭിച്ചത്. തുടർന്നുണ്ടായ കാറ്റിലാണ് വൈദ്യുത പോസ്റ്റ് കടപുഴകി വീണത്. കാറിന് മുകളിലേക്ക് തെങ്ങ് കടുപുഴകി വീണും അപകടമുണ്ടായി. മലപ്പുറം മേൽമുറി മുട്ടിപ്പടി ജി എം എൽ പി സ്കൂളിന് മുകളിലേക്ക് തെങ്ങ് കട പുഴകി വീണു. സ്കൂൾ അവധി ആയിരുന്നതിനാൽ വലിയ അപകടം ഒഴിവായി. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ശക്തമായ കാറ്റിൽ പള്ളിയുടെ മേൽക്കൂര പറന്നുപോയി. കൊറ്റാമത്തിന് സമീപം ചാവല്ലൂർ പൊറ്റ ദേവസഹായം പള്ളിയുടെ മേൽക്കൂരയാണ് കാറ്റത്ത് പറന്നു പോയത്. കോഴിക്കോട്ടെ കിഴക്കൻ മലയോര മേഖലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായി. കോടഞ്ചേരി പഞ്ചായത്തിലായിരുന്നു നല്ല മഴ പെയ്തത്. നിരവധി മരങ്ങൾ കടപുഴകി. പ്രദേശത്തെ വൈദ്യുത ബന്ധം താറുമാറായി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles