താമരശേരി: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ താമരശേരി പൊലീസ് കേസ് എടുത്തു. ഡിവൈഎഫ്ഐ പ്രവർത്തകനും അഭിഭാഷകനുമായ പി പി സന്ദീപ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. വിദേശത്തുള്ള ആബിദ് ഫെയ്സ്ബുക്കിലൂടെയാണ് വിദ്വേഷ പ്രചരണം നടത്തിയത്.മുതിർന്ന സിപിഐ എം നേതാവായ വി എസിനെ അധിക്ഷേപിച്ച വെൽഫെയർ പാർടി നേതാവിന്റെ മകനെയും തിരുവനന്തപുരം സ്വദേശിയായ അധ്യാപകനെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വെൽഫെയർ പാർടി മുൻ സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന്റെ മകൻ വണ്ടൂർ വാണിയമ്പലം സ്വദേശി യാസീൻ അഹമ്മദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫേസ്ബുക്ക് പേജിലാണ് വി എസിനെ വർഗീയവാദി എന്ന തരത്തിൽ പോസ്റ്റ് വന്നത്. ഡിവൈഎഫ്ഐ വണ്ടൂർ മേഖലാ സെക്രട്ടറി പി രജീഷിന്റെ നേതൃത്വത്തിൽ വണ്ടൂർ പൊലീസിൽ നൽകിയ പരാതിയിലാണ് നടപടി.ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ, നഗരൂർ നെടുമ്പറമ്പ് എഎ നിവാസിൽ വി അനൂപിനെ വീട്ടിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രകോപനപരമായ രണ്ട് സ്‌റ്റാറ്റസുകളാണ് ഇയാൾ ഇട്ടത്. സിപിഐ എം കിളിമാനൂർ ഏരിയ കമ്മിറ്റിയംഗം എം ഷിബു, ലോക്കൽ കമ്മിറ്റിയംഗം ബാഹുലേയക്കുറുപ്പ് എന്നിവരാണ് നഗരൂർ പൊലീസിൽ പരാതി നൽകിയത്.നിരവധി ആരോപണങ്ങളും വകുപ്പുതല അന്വേഷണങ്ങളും നേരിടുന്നയാളാണ് വി അനൂപ്. പൊതുപണിമുടക്ക് ദിവസം സമരാനുകൂലികളോട് കയർക്കുകയും അശ്ലീലംകാണിക്കുകയും ചെയ്‌തതായും ആരോപണമുണ്ട്. അധ്യാപകർക്ക് ട്രാൻസ്‌ഫർ തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് വാട്‌സാപ് ഗ്രൂപ്പിലൂടെ പണം പിരിച്ചെന്ന ആരോപണവും നേരിടുന്നുണ്ട്. ഈ പരാതികളിന്മേൽ ബുധനാഴ്‌ച വകുപ്പുതല അന്വേഷണം നടക്കാനിരിക്കെയാണ് വി എസിനെ അധിക്ഷേപിച്ച് ഇയാൾ രംഗത്തുവന്നത്.






