കോഴിക്കോട്: ഗംഗ തിയറ്ററിനു സമീപത്തുനിന്ന് മൊബൈല്‍ ഫോണും പണവും തട്ടിപ്പറിച്ചുകൊണ്ടുപോയ കേസിലെ മൂന്നു പ്രതികൾ പിടിയിൽ. ചെമ്മാട് സ്വദേശി ചുള്ളാട്ട് പറമ്പിൽ വീട്ടിൽ ബാബുരാജ് (38), കല്ലായി സ്വദേശി അച്ചത്തോപ്പ് പരമ്പിൽ ഷാജഹാൻ എന്ന ഹൈവെ ഷാജഹാൻ (44), ബാലുശ്ശേരി തിരുത്തിയാട് സ്വദേശി നാളിയേരികുഴി വീട്ടിൽ റിയ വിജയൻ (42) എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്.കഴിഞ്ഞ ദിവസം രാവിലെ കുറ്റ്യാടി സ്വദേശിയായ ശരത്ത് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ ബസിറങ്ങിയ ശേഷം ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ പ്രതികൾ ബലമായി പിടിച്ചുവെക്കുകയും, ഭീഷണിപ്പെടുത്തി കീശയിൽനിന്ന് പണവും 26,000 രൂപ വിലവരുന്ന മൊബൈൽ ഫോണും പിടിച്ചുപറിച്ച് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് യുവാവിന്റെ പരാതിയില്‍ കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു
പൊലീസ് ഇൻസ്പെക്ടർ ജിമ്മിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ സനീഷ്, നിധിൻ, എ.എസ്.ഐ ജിജി നാരായണൻ, എസ്.സി.പി.ഒ വിപിൻ ചന്ദ്രൻ, സി.പി.ഒമാരായ നിമേഷ്, അമൃത എന്നിവർ ചേർന്ന് പ്രതിയെ ഗംഗ തിയറ്ററിന് സമീപംവെച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതികൾക്ക് പിടിച്ചുപറിക്കും മോഷണത്തിനും പൊതുസ്ഥലത്ത് കലഹിച്ചതിനും വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.






