spot_img
Tuesday, April 21, 2026

ബലപ്രയോഗത്തിലൂടെ യുവാവിനെ വിവസ്ത്രനാക്കി ദൃശ്യങ്ങൾ പകർത്തി; ഹണിട്രാപ്പ് സംഘത്തിലെ പ്രധാനി സഫ്ന



കൊച്ചി ∙ യുവതിയോടൊപ്പമുള്ള അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുന്നതിനെ എതിർത്ത ഭിന്നശേഷിക്കാരനായ യുവാവിനെ മർദിച്ച് അവശനാക്കിയ ഹണിട്രാപ്പ് സംഘത്തിലെ പ്രധാനി പറവൂർ സ്വദേശി സഫ്ന. കേൾക്കാനും സംസാരിക്കാനും കഴിയാത്തയാളെയാണു സഫ്ന സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടു വശീകരിച്ച് എറണാകുളം സൗത്ത് ഓവർബ്രിഡ്ജിനു സമീപത്തെ ഹോട്ടലിലേക്കു വിളിച്ചുവരുത്തിയത്. ഹോട്ടലിലേക്കു വരാൻ ആദ്യം വിസമ്മതിച്ച യുവാവിനെ നിർബന്ധിച്ചു കൂട്ടിക്കൊണ്ടുവരികയായിരുന്നു.

മുറിയിൽ എത്തിയതോടെ സഫ്നയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവാവ് പുറത്തുകടക്കാൻ ശ്രമിച്ചപ്പോൾ കുളിമുറിയിൽ ഒളിച്ചിരുന്ന സംഘാംഗങ്ങൾ പുറത്തുവന്നു ബലപ്രയോഗത്തിലൂടെ യുവാവിനെ വിവസ്ത്രനാക്കി സഫ്നയോടൊപ്പമുള്ള ദൃശ്യങ്ങൾ പകർത്തി.യുവാവ് ഉപയോഗിക്കുന്ന യുപിഐ ആപ് വഴി ബാങ്കിലുള്ള പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും അക്കൗണ്ടിൽ അധികം പണമില്ലാതിരുന്നതിനാൽ ശ്രമം വിജയിച്ചില്ല. ഇതോടെ യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. 22 നു വൈകിട്ട് 6.30നാണു കുറ്റകൃത്യം നടന്നത്. നട്ടെല്ലിനു പരുക്കേറ്റ യുവാവ് ചൊവ്വാഴ്ച പൊലീസിനു പരാതി നൽകി. ആംഗ്യഭാഷാ വിദഗ്ധന്റെ സഹായത്തോടെയാണു പൊലീസ് യുവാവിന്റെ മൊഴി രേഖപ്പെടുത്തി കേസ് റജിസ്റ്റർ ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട് സഫ്നയുടെ കൂട്ടാളികളായ വൈറ്റില സ്വദേശി ജോൺ രാഹുൽ, ഇരുമ്പനം സ്വദേശി അമൽ, മരട് സ്വദേശി ആനന്ദ് എന്നിവരും കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായി.

കൊല്ലം നല്ലില സ്വദേശിയായ മുപ്പതുകാരന്റെ പരാതിയിലാണു കടവന്ത്ര പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. പ്രതികളുടെ സംഘത്തിൽ ഉൾപ്പെട്ട എറണാകുളം സ്വദേശി സഞ്ജു ഒളിവിലാണ്. ഇയാളെ പിടികൂടാൻ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് ചൊവ്വാഴ്ച രാത്രി തന്നെ ജോൺ രാഹുലിനെയും അമലിനെയും നഗരത്തിൽനിന്ന് അറസ്റ്റ് ചെയ്തു. ബുധൻ പുലർച്ചെ കാക്കനാട്ടെ അപ്പാർട്ട്മെന്റിൽ നിന്നാണു സഫ്നയെയും ആനന്ദിനെയും അറസ്റ്റ് ചെയ്തത്. ഇതിനിടയിലാണു സഞ്ജു ഒളിവി‍ൽപോയത്. സമാന രീതിയിൽ പ്രതികൾ മറ്റാരെയെങ്കിലും ഹണി ട്രാപ്പിൽ പെടുത്തി പണം കവർന്നോയെന്നും പരിശോധിക്കുന്നുണ്ട്. പ്രതികളുടെ മൊബൈൽ ഫോണുകളും ഡിജിറ്റൽ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു പരിശോധിക്കുന്നുണ്ട്.കടവന്ത്ര എസ്എച്ച്ഒ മഹേഷ് കുമാർ, എസ്ഐമാരായ സിബി ടി. ദാസ്, ഹരീഷ്, എഎസ്ഐമാരായ ടി.ആർ. രതീഷ്, ഐസിമോൾ, സീനിയർ സിപിഒമാരായ ടോബിൻ പ്രശാന്ത്, പി.എസ്. മനു, ടി.എസ്. ഷിബു, പി.എസ്. അനീഷ്, കെ. ഷിബു രാജ്, കെ.ആർ. രാജേഷ്, ജിതിൻ സദാനന്ദൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles