അരിക്കോട് : മരണത്തിലും പിരിയാതെ അവർ ഒരുമിച്ച് മടങ്ങി. നിയന്ത്രണം വിട്ട കാർ ബൈക്കിന് പിന്നിലിടിച്ചു, റോഡിലേക്ക് തെറിച്ചുവീണ ദമ്പതികളുടെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങി ദമ്പതികൾ മരിച്ചു. മഞ്ചേരി – അരീക്കോട് റോഡിൽ കാവനൂർ ചെങ്ങരകുണ്ടിൽ ഇന്നലെ (ബുധനാഴ്ച) ഉച്ചയ്ക്കുണ്ടായ വാഹനാപകടത്തിൽ എടവണ്ണപ്പാറ സ്വദേശികളായ ദമ്പതികൾക്ക് ദാരുണാന്ത്യം സംഭവിച്ചത്. എടവണ്ണപ്പാറ വട്ടത്തൂർ തായിപുറത്ത് അസീസ് (60), ഭാര്യ സൗദാബി (52) എന്നിവരാണ് മരിച്ചത്. അമിത വേഗതയില്‍ എത്തിയ കാർ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിലിടിച്ചായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന അതേ ദിശയിൽ വന്ന കാർ നിയന്ത്രണം വിട്ട് ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ദമ്പതികളുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി. നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഏതാനും മാസങ്ങൾക്ക് മുൻപാണ് അസീസ് നാട്ടിലെത്തിയത്. വിശ്രമജീവിതത്തിന്റെ ഭാഗമായി നാട്ടിൽ ഒരു ഹോട്ടൽ ആരംഭിച്ച് വരികയായിരുന്നു. നാടിനും വീടിനും പ്രിയങ്കരനായ അസീസിന്റെയും ഭാര്യയുടെയും അപ്രതീക്ഷിത മരണം എടവണ്ണപ്പാറ ഗ്രാമത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്..






