രാജ്യത്ത് വോട്ടർ പട്ടിക പരിഷ്കരിക്കുന്ന എസ്ഐആറിന്റെ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) മൂന്നാം ഘട്ട ഷെഡ്യൂൾ പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. മഹാരാഷ്ട്ര, ദില്ലി എന്നിവയുൾപ്പെടെ 16 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്ഐആർ മൂന്നാം ഘട്ടം നടപ്പിലാക്കുമെന്ന് ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്. മൂന്നാം ഘട്ടം പൂർത്തിയാകുമ്പോൾ, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ലഡാക്ക് എന്നിവ ഒഴികെയുള്ള മുഴുവൻ രാജ്യവും ഇതിൽ ഉൾപ്പെടുമെന്നും കമ്മീഷൻ പറയുന്നു.
പ്രക്രിയകൾ മെയ് 30 നും ഒക്ടോബർ 14 നും ഇടയിൽ പൂർത്തിയാക്കും.ഏകദേശം 3.94 ലക്ഷം ബൂത്ത് ലെവൽ ഓഫീസർമാർ (BLO) ആയിരിക്കും ഇതിന്റെ ഭാഗമാവുക. വീടുകൾ സന്ദർശിച്ച് ആയിരിക്കും വിവരശേഖരണം നടത്തുക. 36.73 കോടി വോട്ടർമാരിലേക്ക് ഇവർ വരും. നിലവിൽ രാജ്യത്ത് നടക്കുന്ന സെൻസസ് ഹൗസ് ലിസ്റ്റിംഗ് നടപടികൾക്കൊപ്പം തന്നെയാണ് ഈ വോട്ടർ പട്ടിക പുതുക്കലും നടക്കുന്നത്. അർഹരായ എല്ലാ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്തുകയും, മരണപ്പെട്ടവരോ താമസം മാറിയവരോ ആയ അയോഗ്യരായ ആളുകളെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും എന്നാണ് കമ്മീഷന്റെ പ്രഖ്യാപനം.
അതേസമയം തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് പശ്ചിമ ബംഗാളിൽ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞിരുന്നു. വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടവരിൽ പുതിയ ആശങ്കകൾ സൃഷ്ടിച്ചുകൊണ്ട് ആണ് പുതിയ തീരുമാനം എത്തിയിരിക്കുന്നത്.






