സമൂഹമാധ്യമങ്ങളിലെ പുതിയ ഫീച്ചറുകൾ കൃത്യമായ ധാരണ ഇല്ലാതെ ഉപയോഗിച്ച് അബദ്ധം പറ്റിയവരുണ്ടാകാം. അതിനേക്കാളേറെ ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് ഇനി പറയുന്നത്. വാട്സ് ആപ്, മെസഞ്ചർ തുടങ്ങിയവയിലൂടെയുള്ള വീഡിയോ കാൾ തട്ടിപ്പ്. നിങ്ങൾക്ക് വരുന്ന വീഡിയോ കാൾ അറ്റൻഡ് ചെയ്താൽ മറുവശത്തു അശ്‌ളീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിൻഡോ സ്‌ക്രീനിൽ ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം ഉൾപ്പെടെ റെക്കോർഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് തട്ടിപ്പ് രീതി. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും തുടർന്ന് പണം ആവശ്യപ്പെടുക.
അതോടൊപ്പം വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഇടുമെന്നും ഭീഷണിപ്പെടുത്തും. മാനഹാനി ഭയന്ന് പണം അയച്ചു നൽകിയാലും ഭീഷണി തുടരും. സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ വിവരങ്ങൾ നേരത്തെ തന്നെ കൈവശപ്പെടുത്തിയിട്ടാകും ഇവർ കെണിയൊരുക്കുന്നത്. അതിനാൽ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ, നമ്മുടെ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ലെന്നർത്ഥം. അപരിചിതരുടെ വീഡിയോ കാളുകൾ സ്വീകരിക്കുമ്പോൾ ഇത്തരം കെണിയെക്കുറിച്ചുകൂടി ഓർക്കുക. അഥവാ ഇത്തരം കെണിയിൽ അകപ്പെട്ടുപോയാൽ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക. #keralapolice






