തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലും മറ്റ് കേന്ദ്രങ്ങളിലും ഇ ഡി റെയ്ഡ് നടക്കുമെന്ന ഒരു വിവരവും കേരള പൊലീസിന് ലഭിച്ചിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇ ഡി ഇക്കാര്യം കേരള പൊലീസിനെയോ ആഭ്യന്തര വകുപ്പിനെയോ മുൻകൂറായോ അതിന് ശേഷമോ അറിയിച്ചിരുന്നില്ല. റെയ്ഡ് ആരംഭിച്ചതിന് പിന്നാലെ പിണറായിലും കോഴിക്കോടുമടക്കം ആളുകൾ തടിച്ച് കൂടിയതിന് പിന്നാലെ പൊലീസ് ക്രമസമാധാനം നിലനിർത്താൻ സ്വമേധയാ എത്തുകയായിരുന്നു. ഇവിടങ്ങളിൽ ഒരു പ്രശ്‌നവുമില്ലാതെ ഇ ഡി ഉദ്യോഗസ്ഥർ പരിശോധന കഴിഞ്ഞ് മടങ്ങി.അതേസമയം തിരുവനന്തപുരത്ത് ആസൂത്രിതമായ ആക്രമണമാണ് ഉണ്ടായത്. ബോധപൂർവം അക്രമം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സിപിഐഎം പ്രവർത്തകർ പ്രവർത്തിച്ചത്. അക്രമം നടത്തിയ ആളുകൾക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.പ്രതികളായവരുടെ ചിത്രങ്ങൾ പൊലീസിന്റെ പക്കലുണ്ട്. അവരെ തിരിച്ചറിഞ്ഞ് ശക്തമായ നടപടികൾ സ്വീകരിക്കും. നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ല. സർക്കാർ അതിശക്തമായി ഇതിനെ നേരിടും. ജനജീവിതം സ്തംഭിപ്പിക്കാനും മണിക്കൂറുകളോളം ജനങ്ങൾക്ക് സ്വൈര്യജീവിതം അസാധ്യമാക്കാനുമുള്ള നീക്കം അപലപനീയമാണ്. പ്രകടനം നടത്തുന്നതിനും പ്രതിഷേധിക്കുന്നതിനും ആരും എതിരല്ല. അന്വേഷണ ഉദ്യോഗസ്ഥരെ അക്രമിക്കുക, കാറുകൾ തല്ലിതകർക്കുക എന്നിവ അംഗീകരിക്കില്ല. നിയമം കയ്യിലെടുക്കാനാണ് സിപിഐഎം ശ്രമിച്ചതെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമം കയ്യിലെടുത്ത് നിയമ വാഴ്ച തകർക്കാനുള്ള നീക്കം കഴിഞ്ഞ രണ്ടുദിവസമായി തിരുവനന്തപുരത്ത് നടന്നുവരികയാണെന്നും ആഭ്യന്തരമന്ത്രി ആരോപിച്ചു. യൂണിവേഴ്‌സിറ്റി യൂണിയനുമായി ബന്ധപ്പെട്ട കാര്യത്തിലും തിരുവനന്തപുരത്ത് ഇന്നും അതാണ് നടന്നത്. പൊലീസിന്റെ കുറ്റം കൊണ്ടല്ലാതെ നടന്ന സംഭവങ്ങളാണ് ഇതെല്ലാം. ഇന്റലിജൻസ് വിവരം ലഭിച്ചിരുന്നെങ്കിൽ മതിയായി പ്രതിരോധിക്കാമായിരുന്നു. എന്നാൽ കേരള പൊലീസ് സമയോചിതമായ നടപടി സ്വീകരിച്ചെന്ന് അദ്ദേഹം അവകാശപ്പെട്ടു. പുതിയ സർക്കാർ അധികാരമേറ്റിട്ട് പത്തുദിവസമാവുമ്പോൾ നിയമം കയ്യിലെടുക്കാമെന്നും സംസ്ഥാനത്ത് കലാപമുണ്ടാക്കാമെന്നും തിരുവനന്തപുരത്ത് സംഘർഷം ഉണ്ടാക്കാമെന്നും കരുതിയാൽ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.






