കോഴിക്കോട് : ആധുനിക ഇരിപ്പിട സംവിധാനവും ഉൾവശത്തെ അലങ്കാരപ്പണികളും മികച്ച സൗകര്യങ്ങളുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തീവണ്ടിക്കോച്ചിൽ റസ്റ്ററന്റ് വരുന്നു. സംസ്ഥാനത്ത് ഒരുങ്ങുന്ന രണ്ടാമത്തെ കോച്ച് റസ്റ്ററന്റ് ആണിത്. ആദ്യത്തേത് പയ്യന്നൂർ സ്റ്റേഷനിൽ ഒരുങ്ങുന്നുണ്ട്.റെയിൽവേയുടെ ഉപയോഗംകഴിഞ്ഞ നല്ല കോച്ച് കണ്ടെത്തി ശീതികരിച്ച് ചായംപൂശി മോടികൂട്ടി ഡൈനിങ്ഹാളും അനുബന്ധസൗകര്യങ്ങളുമൊരുക്കിയാണ് റസ്റ്റന്റ് ഒരുക്കുക. അഞ്ചുവർഷത്തേക്കാണ് കരാർ. ഒരുവർഷത്തിനകം നിർമാണം പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. സ്ഥാപിക്കുന്നതിനായി പ്രത്യേക റെയിൽപ്പാളവും ഒരുക്കുന്നുണ്ട്.ഈറോഡ് ആസ്ഥാനമായുള്ള ജെസിസ് ഫുഡ്കോർട്ടിനാണ് നിർമാണച്ചുമതല. ഓഗസ്റ്റ് അവസാനത്തോടെ നിർമാണം ആരംഭിക്കും. ചെന്നൈ സെൻട്രൽ സ്റ്റേഷനുമുന്നിൽ ഈ കമ്പനി തന്നെ തുടങ്ങിയ ഹൈടെക്ക് കോച്ച് റസ്റ്ററന്റിന്റെ അതേമാതൃകയിലായാകും റസ്റ്ററന്റ് സ്ഥാപിക്കുക.
നിലവിൽ സ്റ്റേഷനിൽ നടക്കുന്ന നവീകരണ-നിർമാണ പ്രവൃത്തികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഒന്നാം പ്ലാറ്റ്ഫോമിനുമുന്നിൽ ലിങ്ക് റോഡിനോടുചേർന്നുള്ള ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്താവും ഇത് സ്ഥാപിക്കുക. 40 ലക്ഷമാണ് പ്രതീക്ഷിതച്ചെലവ്. 6000 ചതുരശ്രയടിസ്ഥലത്താണ് റസ്റ്ററന്റ് സ്ഥാപിച്ച് അനുബന്ധസൗകര്യങ്ങൾ ഒരുക്കുന്നത്.23 മീറ്റർ നീളവും നാലുമീറ്റർ ഉയരവും മൂന്നരമീറ്റർ വീതിയുമുള്ള ഏകദേശം 866 ചതുരശ്രയടി വരുന്ന കോച്ചിലാണ് ഡൈനിങ്ങ്ഹാൾ ഒരുക്കുക. കോച്ചിനരികെ പ്രത്യേക പ്ലാറ്റ് ഫോം പണിയും. ഇതിലൂടെയായിരിക്കും പ്രവേശനം. പ്ലാറ്റ്ഫോമിലിരുന്നും ഭക്ഷണം കഴിക്കാം. ഓൺലൈനായി വാങ്ങാൻ ബുക്കിങ് കൗണ്ടറുമുണ്ടാകും.
6000 ചതുരശ്രയടിയിൽ ബാക്കിവരുന്ന സ്ഥലത്ത് പ്രത്യേക ഡൈനിങ് ഏരിയ, അടുക്കള, പാർക്കിങ് മേഖല, ബേക്കറികളും കോഫീഷോപ്പുകളും ഉൾപ്പെടെയുള്ള സ്റ്റാളുകൾ എന്നിവയും ഒരുക്കും. ചരക്കു-ടിക്കറ്റേതര വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് റെയിൽവേയുടെ ഈ പുതിയ ഉദ്യമം. ദക്ഷിണ റെയിൽവേയിൽ കോയമ്പത്തൂർ, ഉൾപ്പെടെയുള്ള ചില സ്റ്റേഷനുകളിലും കോച്ച് റസ്റ്ററന്റ് പ്രവർത്തിക്കുന്നുണ്ട്. പാലക്കാട് ഡിവിഷനുകീഴിൽ സ്ഥാപിക്കുന്ന മൂന്നു റസ്റ്ററന്റുകളിൽ ഒന്നാണ് കോഴിക്കോട് സ്റ്റേഷനിൽ തുടങ്ങുന്നത്. പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലും കോച്ച് റസ്റ്ററന്റ് തുടങ്ങുന്നുണ്ട്.






