തെളിവുകൾ ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും കൈമാറി
കുന്നമംഗലം: ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ് സോഷ്യൽ മീഡിയ പ്രവർത്തകനായ അഡ്വ. ഷമീർ കുന്നമംഗലം. ചാരിറ്റി വീഡിയോകളിൽ യഥാർത്ഥ ബാങ്ക് അക്കൗണ്ടുകൾക്ക് പകരം വ്യാജ അക്കൗണ്ടുകളും QR കോഡുകളും ഉപയോഗിച്ച് പണം തട്ടുന്ന സംഘത്തെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് അഡ്വ. ഷമീർ കുന്നമംഗലം കേരള ആഭ്യന്തര വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് പരാതിയും തെളിവുകളും കൈമാറി.വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആഭ്യന്തര വകുപ്പ് മന്ത്രി നേരിട്ട് ഡിജിപിയെ വിളിച്ച് സംസാരിക്കുകയും പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിന്റെ അന്വേഷണം ഊർജ്ജിതമാക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ (Special Investigation Team) നിയോഗിക്കുമെന്ന പ്രതീക്ഷയിലാണ് ഷമീർ കുന്നമംഗലം.”കാരുണ്യ പ്രവർത്തനങ്ങൾക്ക് നേരെ ഉയരുന്ന ഇത്തരം വെല്ലുവിളികൾ അനുവദിക്കാനാവില്ല. സഹായം നൽകുന്ന നല്ല മനസ്സുകൾ വഞ്ചിക്കപ്പെടാൻ പാടില്ല. അർഹരായ ആളുകളിലേക്ക് സഹായം എത്തിക്കുന്ന സുതാര്യമായ ചാരിറ്റി പ്രവർത്തനങ്ങൾ ഈ മണ്ണിൽ നിലനിൽക്കണം,” അദ്ദേഹം പറഞ്ഞു.സോഷ്യൽ മീഡിയ വഴിയുള്ള ചാരിറ്റി പ്രവർത്തനങ്ങളെ വിശ്വസിക്കുന്ന ഒട്ടേറെ കുടുംബങ്ങളുടെ പ്രതീക്ഷയെ തകർക്കുന്ന ഇത്തരം ക്രിമിനൽ സംഘങ്ങളെ കണ്ടെത്താൻ താൻ നടത്തുന്ന പോരാട്ടത്തിൽ പൊതുജനങ്ങളുടെയും സഹപ്രവർത്തകരുടെയും പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു. സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിന്റെ ഭാഗമായാണ് ഈ നിയമപോരാട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






