തിരുവനന്തപുരം : ഓൾ ഇന്ത്യ പെർമിറ്റ് (എഐടിപി) വാഹനങ്ങളുടെ നികുതി 50 ശതമാനത്തോളം കുറച്ചു കൊണ്ടുള്ള കേരള ബജറ്റ് പ്രഖ്യാപനത്തെ ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ കേരള സംസ്ഥാന സമിതി സ്വാഗതം ചെയ്തു. വരും ദിവസങ്ങളിൽ കേരളത്തിലെ പൊതുഗതാഗത-ടൂറിസം മേഖലകളിൽ വലിയൊരു കുതിച്ചുചാട്ടത്തിന് ഈ തീരുമാനം വഴിയൊരുക്കുമെന്ന് അസോസിയേഷൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
കേരളത്തിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഓൾ ഇന്ത്യ പെർമിറ്റ് വണ്ടികളുടെ നികുതി ഓർഡിനറി സീറ്റ് ഒന്നിന് 2,000 രൂപയായിരുന്നത് 900 രൂപയായും, സ്ലീപ്പർ ബർത്തുകൾക്ക് 3,000 രൂപയായിരുന്നത് 1,500 രൂപയായും കുറച്ചു. കാലങ്ങളായി മോട്ടോർ വാഹന വ്യവസായം നേരിട്ടിരുന്ന വലിയൊരു പ്രതിസന്ധിക്കാണ് ഇതിലൂടെ പരിഹാരമായിരിക്കുന്നത്. ഈ നികുതി പരിഷ്കരണത്തോടെ നികുതി കുറവുള്ള മറ്റ് സംസ്ഥാനങ്ങളിൽ പോയി വണ്ടികൾ റജിസ്റ്റർ ചെയ്യുന്ന പ്രവണത അവസാനിക്കും.
കേരളത്തിൽ തന്നെ വണ്ടികൾ റജിസ്റ്റർ ചെയ്യാൻ ടൂറിസ്റ്റ്/ഓമ്നി ബസ് ഉടമകൾക്ക് ഇനി സാധിക്കും. ഇത് സംസ്ഥാന സർക്കാരിന് വലിയ രീതിയിൽ നികുതി വരുമാനം വർധിപ്പിക്കാൻ സഹായിക്കുമെന്നും, ഈ മേഖലയിലേക്ക് കൂടുതൽ പുതിയ യുവ സംരംഭകർ കടന്നുവരാൻ പ്രേരണയാകുമെന്നും അസോസിയേഷൻ വിലയിരുത്തി. ഈ തൂരുമാനമെടുത്ത മുഖ്യമന്ത്രിക്കും ഗതാഗത വകുപ്പ് മന്ത്രിക്കും അസോസിയേഷൻ നന്ദി അറിയിച്ചു.






