തിരുവനന്തപുരം: “അടിക്കുമെന്ന് തോന്നും പക്ഷേ അടിക്കില്ല…” കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരും ലോഗോയും വിശ്വാസ്യതയും ദുരുപയോഗം ചെയ്ത് ഓൺലൈനിലൂടെ നടക്കുന്ന വ്യാജ ലോട്ടറി തട്ടിപ്പുകൾക്കെതിരെ കർശന ജാഗ്രതാ നിർദേശവുമായി കേരള പോലീസ്. ദിനവേതന തൊഴിലാളികളെയും സാധാരണക്കാരായ കുടുംബങ്ങളെയും ലക്ഷ്യമിട്ടാണ് തട്ടിപ്പുകാർ വലവിരിക്കുന്നത്. ഇവരുടെ കഠിനാധ്വാനത്തിലൂടെയുള്ള സമ്പാദ്യം ഡിജിറ്റൽ തട്ടിപ്പുകളിലൂടെ കവർന്നെടുക്കുന്ന സംഘങ്ങൾ സജീവമാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.കേരള ഭാഗ്യക്കുറി പേപ്പർ ടിക്കറ്റ് മാത്രം!കേരള സംസ്ഥാന ഭാഗ്യക്കുറി പേപ്പർ ടിക്കറ്റുകളായി മാത്രമാണ് വിൽക്കപ്പെടുന്നത്. ഇവയുടെ വിൽപ്പനയോ വിതരണമോ ഓൺലൈനായോ സാമൂഹ്യമാധ്യമങ്ങൾ വഴിയോ സർക്കാർ നടത്തുന്നില്ല.ഡിജിറ്റൽ രൂപത്തിലോ സോഷ്യൽ മീഡിയ വഴിയോ ഉള്ള ഭാഗ്യക്കുറി വിൽപ്പന പൂർണ്ണമായും വ്യാജമാണ്.
വ്യാജ സ്കീമുകളിൽ വീഴരുത്: ഔദ്യോഗിക ഭാഗ്യക്കുറി ടിക്കറ്റുകളുടെ സ്‌കീം, രൂപകൽപ്പന, വില എന്നിവ അനുകരിച്ച് നടത്തുന്ന ഇത്തരം അനധികൃത നറുക്കെടുപ്പുകളിൽ നിന്നും പൊതുജനങ്ങൾ അകലം പാലിക്കുക.അംഗീകൃത ഭാഗ്യക്കുറി ഏജന്റുമാരിൽ നിന്നും നേരിട്ട് മാത്രമേ ടിക്കറ്റുകൾ വാങ്ങാവൂ.സുതാര്യമല്ലാത്ത ഇത്തരം വ്യാജ സമ്മാന പദ്ധതികളുടെ വിൽപ്പനയിലോ പ്രൊമോഷനിലോ ഭാഗ്യക്കുറി ഏജന്റുമാരോ വിൽപ്പനക്കാരോ ഏർപ്പെട്ടാൽ അവരുടെ ഏജൻസി രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും കേരള പോലീസ് വ്യക്തമാക്കി.തട്ടിപ്പുകൾ എങ്ങനെ റിപ്പോർട്ട് ചെയ്യാംകേരള
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്: 0471-2305230 / 2301519
ദേശീയ സൈബർ ക്രൈം ഹെൽപ്‌ലൈൻ: 1930
ഓൺലൈൻ പരാതി പോർട്ടൽ: www.cybercrime.gov.in
ഔദ്യോഗിക ഫലങ്ങൾ: www.keralalotteries.com#keralapolice






