കോഴിക്കോട്: കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയും ഡീസലിന്റെ വിലവർധനയും കാരണം സ്വകാര്യ ബസുകൾക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുന്ന സാഹചര്യത്തിൽ ജൂലൈ മാസം മുതൽ ജില്ലയിലെ സ്വകാര്യ ബസുകൾ നിർത്തിയിടാൻ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.ദിവസം ഒരു ബസിന് 4000 ത്തോളം രൂപ നഷ്ടം സംഭവിക്കുന്നു.
ദിനംപ്രതി കടം വാങ്ങി തൊഴിലാളികളുടെ കൂലി കൊടുത്താണ് ഇപ്പോഴും മുന്നോട്ടു പോകുന്നത്. കോഴിക്കോട് കുറ്റിയാടി റൂട്ടിലും കോഴിക്കോട് കുന്നമംഗലം, താമരശ്ശേരി റൂട്ടിലും മുക്കം റൂട്ടിലും മാവൂർ റൂട്ടിലും വടകര, കൊയിലാണ്ടി റൂട്ടുകളിലും ദിനംപ്രതി നഷ്ടത്തിലാണ് ബസുകൾ സർവീസ് നടത്തുന്നത്.
മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തിയിട്ടും ഇതുവരെ ഒരു പരിഹാരവും കണ്ടെത്തിയിട്ടില്ലെന്ന് യോഗം കുറ്റപ്പെടുത്തി.സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി എം.ഇ.ഗംഗാധരൻ, ജില്ലാ ഭാരവാഹികളായ കെ.പി. മുഹമ്മദ് ഇസ്ഹാക്, അബ്ദുൾ അസീസ് മടവൂർ, കെ.എം.കെ.മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു






