വയോധികനെ ആക്രമിച്ച് പണവും രേഖകൾ അടങ്ങിയ പേഴ്സും പിടിച്ചുപറി നടത്തിയ കേസിലെ പ്രതി ഗോതീശ്വരം കല്ലിങ്ങല്‍ സ്വദേശി കോട്ടപ്പുറം കുഞ്ഞികണ്ടിപറമ്പ് വീട്ടിൽ രതീഷ് (45)നെ ബേപ്പൂര്‍ പോലീസ് പിടികൂടി. ചക്കുംകടവ് സ്വദേശിയായ പരാതിക്കാരൻ വാര്‍ദ്ധക്യ പെന്‍ഷന്‍ വാങ്ങി ബി.സി റോഡിലുള്ള താമസിക്കുന്ന ഫ്ലാറ്റിലേക്ക് പോകുമ്പോള്‍ റോഡിൽ കാൽ തെറ്റി വീഴുകയും പ്രതി വീട്ടിലെത്തിക്കാമെന്ന വ്യജേന കൂട്ടി കൊണ്ട് പോയി ആക്രമിച്ച് പരാതിക്കാരന്‍റെ ഷർട്ടിന്‍റെ കീശയിൽ നിന്നും പണവും രേഖകളും അടങ്ങിയ പേഴ്സ് പിടിച്ച് പറിച്ചു കൊണ്ട് പോകുകയായിരുന്നു. തുടർന്ന് വയോധികന്‍റെ പരാതിയിൽ ബേപ്പൂര്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ ബേപ്പൂരിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിയിലായ പ്രതിക്ക് ബേപ്പൂര്‍, മാറാട്, നല്ലളം സ്റ്റേഷനുകളിലായി വില്‍പ്പനക്കായി മദ്യം കൈവശം വെക്കൽ, പൊതുജനശല്യം, അതിക്രമിച്ചു കയറി ആക്രമണം നടത്തൽ, പൊതു സ്ഥലത്തു വെച്ച് മദ്യപിക്കൽ മറ്റുമായി നിരവധി കേസുകൾ നിലവിലുണ്ട്. ബേപ്പൂര്‍ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ വിഷ്ണു രാമചന്ദ്രന്‍, അര്‍ജുന്‍, അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ സജീഷ്, സിവിൽ പോലീസ് ഓഫീസർ സരുണ്‍ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.






