spot_img
Saturday, July 11, 2026

വയനാട് മണ്ണിടിച്ചില്‍; ഇനി കണ്ടെത്താനുളളത് ഒരാളെ, ഇന്നും തിരച്ചില്‍ തുടരും.



കല്‍പ്പറ്റ: വയനാട് കളളാടിയിലെ മണ്ണിടിച്ചിലില്‍ കാണാതായ ആള്‍ക്ക് വേണ്ടി ഇന്നും തിരച്ചില്‍ തുടരും. സോണ്‍ ഒന്ന്, രണ്ട് മേഖലകള്‍ കേന്ദ്രീകരിച്ച് വ്യാപകമായ തിരച്ചില്‍ നടത്താനാണ് തീരുമാനം. അപകടത്തില്‍ കാണാതായ ഹിമാചല്‍ സ്വദേശി ബിക്രം സിങ് റാണയെ ആണ് കണ്ടെത്താനുളളത്. ഇന്നലെ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മീനാക്ഷി പാലത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ താഴെ നിന്നാണ് മൃതദേഹം കിട്ടിയത്. ബംഗാള്‍ സ്വദേശി രാഗേഷ് ഗുചെയ്തിന്റെ മൃതദേഹമാണ് ലഭിച്ചത്. നിര്‍മ്മാണ കമ്പനി സര്‍വേയറായിരുന്നു രാഗേഷ്. കളളാടിയിലെ മണ്ണിടിച്ചിലില്‍ ഏഴുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.അതേസമയം, കള്ളാടിയിൽ അപകടമുണ്ടായ സ്ഥലത്തെ മണ്ണ് നീക്കുന്നത് പരിശോധിക്കാന്‍ വിദഗ്ധസമിതിയെ സർക്കാർ നിയോഗിച്ചു. മൂന്നംഗ സമിതിയെയാണ് നിയമിച്ചത്. കാലിക്കറ്റ് എന്‍ഐടി പ്രൊഫസര്‍ ഡോ. സന്തോഷ് ജി. തമ്പി, പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. ജൂഡ് ഇമ്മാനുവല്‍, എന്‍സിഇഎസ്എസ് ഡയറക്ടറുടെ പ്രതിനിധി എന്നിവരാണ് സമിതിയിലുള്ളത്. മണ്ണ് നീക്കം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ സാങ്കേതിക സഹായം തേടിയിരുന്നു. വിദഗ്ധസമിതി അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിക്കുകയും മണ്ണ് നീക്കം ചെയ്യുന്നതിന് വേണ്ട പദ്ധതി തയ്യാറാക്കുകയും ചെയ്യും.

കള്ളാടി മണ്ണിടിച്ചില്‍ അപകടത്തില്‍ കരാര്‍ കമ്പനിയെ കുറ്റപ്പെടുത്തി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഖനനം ചെയ്ത മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യണമെന്ന് കമ്പനിക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നുവെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. മെയ് 26നും ജൂണ്‍ നാലിനുമാണ് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ പരിസ്ഥിതി അനുമതി വ്യവസ്ഥ കമ്പനി പാലിച്ചോയെന്ന് പരിശോധിക്കുന്നുവെന്നുമാണ് സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട്. പരിക്കേറ്റവരുടെ ചികിത്സാ ചെലവും കൂട്ടിരിപ്പുകാരുടെ ചെലവും സര്‍ക്കാര്‍ വഹിക്കണം എന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. പ്രഖ്യാപിച്ച ധനസഹായം സര്‍ക്കാര്‍ എത്രയും വേഗം നല്‍കണം. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം ഉടന്‍ വിട്ടുനല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles