ഡല്‍ഹി: ഒൻപതാം ക്ലാസ് മുതല്‍ മൂന്ന് ഭാഷ നിർബന്ധമാക്കാനുള്ള സിബിഎസ്‌ഇ തീരുമാനത്തിനെതിരെ സുപ്രീംകോടതി. പത്താം ക്ലാസിലെ ബോർഡ് പരീക്ഷകള്‍ക്കായി തയ്യാറെടുക്കാൻ തുടങ്ങുന്ന ഘട്ടത്തില്‍ വിദ്യാർത്ഥികള്‍ക്ക് മേല്‍ പുതിയൊരു ഭാഷ അടിച്ചേല്‍പ്പിക്കുന്നത് കടുത്ത മാനസിക സമ്മർദ്ദത്തിന് കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു.സുപ്രീംകോടതി ജസ്റ്റിസ് ബിവി നാഗരത്നയുടെ ബെഞ്ചിന്റേതാണ് നിരീക്ഷണം.
ഒൻപതാം ക്ലാസ് മുതല്‍ മൂന്ന് ഭാഷകള്‍ പഠിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും പത്താം ക്ലാസിലെ ബോർഡ് പരീക്ഷയില്‍ ഇത് ഉണ്ടായിരിക്കില്ലെന്ന് സിബിഎസ്‌ഇ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാലും ഈ തീരുമാനം കുട്ടികളിലെ സമ്മർദ്ദം വർദ്ധിപ്പിക്കുമെന്നാണ് കോടതിയുടെ വിലയിരുത്തല്‍.ഒൻപതാം ക്ലാസ് എന്നത് കുട്ടികളെ സംബന്ധിച്ച് കടുത്ത മാനസിക സമ്മർദ്ദത്തിന്റെ സമയമാണ്. പിന്നെന്തിനാണ് ഈ ഘട്ടത്തില്‍ പുതിയൊരു ഭാഷകൂടി നിർബന്ധമാക്കുന്നത്? വേണമെങ്കില്‍ ഇത് ആറാം ക്ലാസില്‍ ഉള്‍പ്പെടുത്താമായിരുന്നു.
എട്ടാം ക്ലാസ് കഴിയുന്നതോടെ തന്നെ കുട്ടികളില്‍ പരീക്ഷാ സമ്മർദ്ദം ആരംഭിക്കുകയാണ്. അതിനാല്‍ ഒൻപതാം ക്ലാസില്‍ മൂന്നാം ഭാഷ കൊണ്ടുവരരുത്.” -ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി.തമിഴ്നാട്ടിലെ എല്ലാ ജില്ലകളിലും ജവഹർ നവോദയ വിദ്യാലയങ്ങള്‍ സ്ഥാപിക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നല്‍കിയ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.






