താമരശ്ശേരി ചുരം ഒമ്പതാം വളവിൽ കുടുങ്ങിയ കെഎസ്ആർടിസിയുടെ ഗരുഡ മഹാരാജ് ബസ് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ റോഡിൽ നിന്നും മാറ്റി സ്ഥാപിച്ചെങ്കിലും ചുരത്തിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് ഇനിയും പരിഹാരമായില്ല. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് ചുരം കയറാൻ ചിപ്പിലിത്തോട് മുതൽ മുകളിലോട്ടും ചുരം ഇറങ്ങുന്ന ഭാഗത്തും കിലോമീറ്ററുകളോളമാണ് വാഹനങ്ങളുടെ നിര നീണ്ടുകിടക്കുന്നത്. ബസ് മാറ്റിയെങ്കിലും കുരുക്കിൽപ്പെട്ട വാഹനങ്ങളുടെ വൻ തിരക്ക് കാരണം ഗതാഗതം ഇപ്പോഴും പൂർണ്ണമായും സാധാരണ നിലയിലായിട്ടില്ല.ഗതാഗതം പുനഃസ്ഥാപിക്കാൻ പൊലീസും പ്രവർത്തകരും സ്ഥലത്ത് സജീവമായി രംഗത്തുണ്ട്. ഡ്രൈവർമാർ യാതൊരു കാരണവശാലും ലൈൻ തെറ്റിച്ചോ ഓവർടേക്ക് ചെയ്തോ മുന്നോട്ട് പോകാൻ ശ്രമിക്കരുതെന്നും കൃത്യമായ ട്രാഫിക് നിയമങ്ങൾ പാലിച്ച് മാത്രം വാഹനങ്ങൾ ഓടിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകി.






