കോഴിക്കോട് : മെഡിക്കൽകോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ കോടതിയിൽ അപേക്ഷ നൽകിയതായി മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു.
അബ്ദുൾ ഖാദർ (51) കഴിഞ്ഞദിവസം കുന്ദമംഗലം മജിസ്‌ട്രേറ്റിന് ചാർജുള്ള ജെ.സി.എം.7 കോടതിയിൽ കീഴടങ്ങിയിരുന്നു. പ്രതിയെ വ്യാഴാഴ്ച കസ്റ്റഡിയിൽ വിട്ടുകിട്ടിയാൽ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. ഡോക്ടറെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധം കണ്ടെടുക്കുക, പ്രതിയെ തിരിച്ചറിയൽ പരിശോധന നടത്തുക തുടങ്ങിയ നടപടിക്രമങ്ങളും വ്യാഴാഴ്ച നടത്താനാണ് പോലീസ് ഉദ്ദേശിക്കുന്നത്.വാഹനത്തിന് സൈഡ് കൊടുക്കുന്നത് സംബന്ധിച്ച വാക്‌തർക്കത്തെ തുടർന്ന് കഴിഞ്ഞമാസം 25-നാണ് ചേവായൂർ പ്രസന്റേഷൻ സ്കൂൾ സ്റ്റോപ്പിനടുത്ത് ഇരുചക്രവാഹനത്തിലെത്തിയ പ്രതി ഡോ. കെ. അമ്പിളിയുടെ മുഖത്ത് ഇടിച്ചത്. മൂക്കിന്റെ എല്ലൊടിഞ്ഞതിനെത്തുടർന്ന് ഡോ. അമ്പിളി ശസ്ത്രക്രിയക്ക് വിധേയയായിരുന്നു.






