തിരുവനന്തപുരം: ലഹരി കേസുകളിൽ പിടിക്കപ്പെടുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതും നിരോധിച്ച് എക്സൈസ് കമ്മീഷണറുടെ കർശന ഉത്തരവ്. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശങ്ങളാണ് എക്സൈസ് വകുപ്പ് പുറത്തിറക്കിയത്.പ്രതികളായ സ്ത്രീകളുടെ സ്വകാര്യത ലംഘിക്കുന്ന തരത്തിലുള്ള ഫോട്ടോകളോ വീഡിയോകളോ പകർത്തരുതെന്നും അവ ഔദ്യോഗികമോ അനൗദ്യോഗികമോ ആയ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്യരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സാക്ഷികളുടെ സ്വകാര്യതയും സംരക്ഷിക്കണമെന്നും നിർദേശമുണ്ട്.പോലീസ്, എക്സൈസ് ഉൾപ്പെടെയുള്ള വകുപ്പുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ലഹരി വേട്ട, റെയ്ഡ് എന്നിവയുടെ ദൃശ്യങ്ങൾ ഔദ്യോഗിക പേജുകളിൽ പതിവായി പങ്കുവയ്ക്കാറുണ്ട്. ഇത് ചിലപ്പോൾ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണങ്ങൾ.എക്സൈസ് ഉദ്യോഗസ്ഥർ അഡ്മിനായുള്ള പേജുകളിൽ സർക്കാരിനെയോ വകുപ്പിനെയോ വിമർശിക്കുന്ന പോസ്റ്റുകൾ വരാതെ ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം കേസിന്റെ അന്വേഷണത്തിനോ കോടതി നടപടികൾക്കോ കോട്ടം വരുത്തുന്ന ദൃശ്യങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും നിർദേശിച്ചു






