കോഴിക്കോട്/ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ഡീലക്സ് ബസ് ബെംഗളൂരു- മൈസൂരു എക്‌സ്പ്രസ് വേയിൽ ബിഡദിക്ക് സമീപം ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു മരണം. കണ്ടക്ടർ കോഴിക്കോട് കോവൂർ സ്വദേശി എൻ.എം.അരുൺ, ഡ്രൈവർ കോഴിക്കോട് നടക്കാവ് വെള്ളയിൽ സ്വദേശി മിഥിലേഷ് എന്നിവരാണ് മരിച്ചത്.
14 പേർക്ക് പരുക്കേറ്റു. ഇതിൽ നാലു പേരുടെ നില ഗുരുതരമാണ്. ഒരാളുടെ കാൽ അറ്റുപോയി. കണ്ടക്ടർ അരുൺ അപകട സ്ഥലത്തും ഡ്രൈവർ മിഥിലേഷ് ആശുപത്രിയിലുമാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 ന് കോഴിക്കോട് നിന്ന് പുറപ്പെട്ട ബസ് ശനിയാഴ്ച പുലർച്ചെ 6.40 ന് ബിഡദിയിൽ റോഡിനു സമീപത്തെ സൂചനാ ബോർഡിൽ ഇടിച്ചു തലകീഴായി മറിയുകയായിരുന്നു എന്നാണ് വിവരം.
കോഴിക്കോട് ഡിപ്പോയിലെ (എടിസി 129) ബസാണ് ബെംഗളൂരുവിന് 47 കിലോമീറ്റർ അകലെ രാമനഗരയ്ക്കു സമീപം ബിഡദിയിൽ അപകടത്തിൽപ്പെട്ടത്. മഴയുള്ള സമയത്താണ് ബസ് നിയന്ത്രണം വിട്ട് സൂചനാ ബോർഡിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ സൂചനാ ബോർഡ് വീഴുകയും ബസ് മറുവശത്തേക്ക് മറിയുകയുമായിരുന്നുഗുരുതരമായി പരുക്കേറ്റ നാലുപേർ ഉൾപ്പെടെയുള്ള യാത്രക്കാരെ രാജരാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രി, ബിഡദി കെമ്പണ്ണാ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടവിവരം അറിഞ്ഞ് കോഴിക്കോട് നിന്ന് ഉദ്യോഗസ്ഥർ അപകട സ്ഥലത്തേക്ക് തിരിച്ചു. ബത്തേരി ഡിടിഒയും അപകടസ്ഥലത്ത് എത്തും. അപകടം സംബന്ധിച്ച് കെഎസ്ആർടിസിയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.






