ന്യൂഡൽഹി : വിദ്യാർഥികൾ അടുത്ത മൂന്നു മുതൽ നാലു പതിറ്റാണ്ടിനുള്ളിൽ എടുക്കുന്ന തീരുമാനങ്ങളാണ് ഇന്ത്യയെ വികസിത ഭാരതം ആക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐഐടി ഡൽഹിയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ തലമുറയും അതാത് കാലത്തെ പ്രത്യേക വെല്ലുവിളികളെ നേരിടുന്നുണ്ടെന്നും അതിനൊപ്പം സ്വന്തമായ ദേശീയ ഉത്തരവാദിത്തം വഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.
വിദ്യാർഥികൾ അവരുടെ ജീവിതത്തിലെ അടുത്ത 30-35 വർഷങ്ങളിൽ ചെയ്യുന്ന കാര്യങ്ങൾ രാജ്യത്തിന്റെ വികസന യാത്രയെ സ്വാധീനിക്കും. അതിനാൽ എടുക്കുന്ന ഓരോ തീരുമാനവും രാജ്യത്തിന് എങ്ങനെ പ്രയോജനപ്പെടും എന്ന് ചിന്തിക്കണം. ലോകവും സാങ്കേതികവിദ്യയും അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. എപ്പോഴും ജിജ്ഞാസ നിലനിർത്തണം. ഇന്ന് ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. അടുത്ത 20-30 വർഷത്തിനുള്ളിൽ എന്ത് സംഭവിക്കുമെന്ന് ആർക്കും പറയാനാവില്ല. ജീവിതത്തിൽ ജിജ്ഞാസയും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള താൽപര്യവും നിലനിർത്തുക. എപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നവർ മാത്രമാണ് വിജയിക്കുക. പുതിയ സാഹചര്യങ്ങളെയും വെല്ലുവിളികളെയും ധൈര്യപൂർവം നേരിടുന്നവർക്ക് അവയെ പുതിയ അവസരങ്ങളാക്കി മാറ്റാൻ കഴിയും. യുവാക്കൾക്കായി രാജ്യത്ത് പുതിയ അവസരങ്ങൾ തുറന്നു വരികയാണ്’’ – പ്രധാനമന്ത്രി പറഞ്ഞു. സെമികണ്ടക്ടർ മേഖലയിലെ ഇന്ത്യയുടെ മുന്നേറ്റത്തെക്കുറിച്ചും പ്രധാനമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു. ഈ രംഗത്ത് സർക്കാർ ആദ്യ ചുവടുകൾ വച്ചപ്പോൾ പലരും ചോദ്യങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ ഇന്ന് ആദ്യത്തെ സെമികണ്ടക്ടർ യൂണിറ്റിൽ ഉൽപാദനം ആരംഭിച്ചുകഴിഞ്ഞു. നിങ്ങളുടെ കൈകളാൽ ചിപ്പുകൾ മുതൽ കപ്പലുകൾ വരെ എല്ലാം ഇവിടെത്തന്നെ നിർമിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.






