ബ്യൂണസ് ഐറിസ്: ലയണൽ മെസ്സിയുടെ പിതാവ് ഹോർഹെ ഹൊറാഷിയോ മെസ്സി അന്തരിച്ചതായി റിപ്പോർട്ട്. അർജന്റീന മാധ്യമമായ ‘ഇൻഫോബേ’യാണ് റിപ്പോർട്ട് ചെയ്തത്. അർജൻറീനൻ സമയം രാത്രി പത്ത് മണിക്ക് റൊസാരിയോയിലെ ഒരു ക്ലിനിക്കിലായിരുന്നു അന്ത്യമെന്ന് റിപ്പോർട്ടിൽ പറയുന്നു. 68-കാരനായ ഹോർഹെ മെസ്സി ഏറെക്കാലമായി ചികിത്സയിലായിരുന്നു.മെസ്സിയുടെ വിജയത്തിന് പിന്നിലെ ഏറ്റവും വലിയ കരുത്തായിരുന്നു ഹോർഹെ. കുട്ടിക്കാലത്ത് വളർച്ചാ ഹോർമോൺ കുറവായതിനാൽ പ്രയാസപ്പെട്ട മെസ്സിക്ക് കൃത്യമായ ചികിത്സ നൽകിയത് പിതാവായിരുന്നു. മെസ്സി ന്യൂവൽസ് ഓൾഡ് ബോയ്സ് യൂത്ത് ടീമിൽ കളിക്കുന്ന സമയത്തായിരുന്നു ഇത്. പിന്നീട് 13-ാം വയസ്സിൽ മെസ്സിയെ ബാഴ്സലോണയിലെത്തിയപ്പോഴും കൂടെ പിതാവുണ്ടായിരുന്നു.
മെസ്സിയുടെ അമ്മ സെലിയ കുച്ചിറ്റിനിയേയും മറ്റ് മക്കളായ റോഡ്രിഗോ, മത്യാസ്, മരിയ സോൾ എന്നിവരേയും റൊസാരിയോയിലാക്കിയാണ് ഹോർഹെ സ്പെയ്നിൽ മെസ്സിക്കൊപ്പം നിന്നത്.മെസ്സിയുടെ ഔദ്യോഗിക ഏജന്റായും പ്രവർത്തിച്ചത് പിതാവായിരുന്നു. മെസ്സിയുടെ ബാഴ്‌സലോണ, പി.എസ്.ജി, ഇന്റർ മയാമി ക്ലബ്ബുകളുമായുള്ള കരാറുകൾക്കും അദ്ദേഹം നേതൃത്വം നൽകി. കളിക്കളത്തിന് പുറത്ത് മെസ്സിയുടെ വാണിജ്യ-പരസ്യ കരാറുകളും ഹോർഹെ മെസ്സിയാണ് നിയന്ത്രിച്ചിരുന്നത്.
ഈ ലോകകപ്പിൽ അൾജീരിയയ്ക്കെതിരായ മത്സരശേഷം മെസ്സി പിതാവിനെയോർത്ത് കരഞ്ഞിരുന്നു. അൾജീരിയയ്ക്കെതിരായ ആദ്യ ഗോളിന് ശേഷമാണ് മെസ്സി കരഞ്ഞത്. ഹോർഹെയുടെ മോശം ആരോഗ്യാവസ്ഥയായിരുന്നു അതിന് കാരണം. മെസ്സിയുടെ മത്സരങ്ങൾ കാണാൻ അദ്ദേഹത്തിന് സ്റ്റേഡിയത്തിൽ വരാൻ കഴിഞ്ഞിരുന്നില്ല. കുറച്ച് ദിവസങ്ങളായി വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഫുട്ബോളുമായി ബന്ധപ്പെട്ട കാര്യമല്ല ഇതിന് പിന്നിലെന്നും മെസ്സി വ്യക്തമാക്കിയിരുന്നു.






