കോഴിക്കോട്: ഓണാവധിയോടനുബന്ധിച്ച് അപകടരഹിതമായ ജലസഞ്ചാരം ഉറപ്പാക്കാൻ എല്ലാ ബോട്ടുടമകളും സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ബേപ്പൂർ പോർട്ട് ഓഫ് രജിസ്ട്രി-സീനിയർ പോർട്ട് കൺസർവേറ്റർ അറിയിച്ചു. സാധുവായ രജിസ്‌ട്രേഷൻ, സർവേ, ഇൻഷുറൻസ് സർട്ടിഫിക്കറ്റുകളും മറ്റു നിയമാനുസൃത രേഖകളും ഇല്ലാത്തതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ബോട്ടുകൾ സർവീസ് നടത്താൻ പാടില്ലെന്നും മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. സർവീസ് നടത്തുമ്പോൾ എല്ലാ യാത്രക്കാരും ഗുണനിലവാരമുള്ള ലൈഫ് ജാക്കറ്റുകൾ ധരിച്ചിട്ടുണ്ടെന്ന് ഉടമകളും ജീവനക്കാരും ഉറപ്പുവരുത്തേണ്ടതാണ്. യോഗ്യതയുള്ള ജീവനക്കാർ മാത്രം ജലയാനങ്ങൾ പ്രവർത്തിപ്പിക്കുക, അനുവദനീയമായ എണ്ണം യാത്രക്കാരെ മാത്രം കയറ്റുക, യാത്രക്കാരുടെ എണ്ണം ഇംഗ്ലീഷിലും മലയാളത്തിലും വ്യക്തമായി പ്രദർശിപ്പിക്കുക എന്നിവ നിർബന്ധമാണ്. കൂടാതെ, ഓരോ യാത്രയ്ക്ക് മുമ്പും ബോട്ടുകളുടെ പ്രവർത്തനക്ഷമതയും സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യതയും ഉറപ്പുവരുത്താനും, അനുവദിക്കപ്പെട്ട സോണുകളിൽ മാത്രം സർവീസ് നടത്താനും ജലാശയങ്ങളിലേക്ക് മാലിന്യങ്ങൾ തള്ളരുതെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.






