കോഴിക്കോട്: ഓണാഘോഷങ്ങൾക്ക് വർണ്ണപ്പകിട്ടേകി സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ഡി.ടി.പി.സി. കോഴിക്കോട്, ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തിൽ ‘തദ്ദേശ പൂക്കളം മത്സരം 2026’ സംഘടിപ്പിക്കുന്നു. കോഴിക്കോട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷൻ എന്നിവയുൾപ്പെടെ 11 ക്ലസ്റ്ററുകളിലായി 91 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരൊറ്റ വേദിയിൽ അണിനിരക്കുന്ന ഈ മത്സരം ഓണാഘോഷങ്ങളുടെ പ്രധാന ആകർഷണമായിരിക്കും. മത്സരത്തിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും ട്രോഫിയും, രണ്ടാം സ്ഥാനത്തിന് 50,000 രൂപയും ട്രോഫിയും, മൂന്നാം സ്ഥാനത്തിന് 25,000 രൂപയും ട്രോഫിയും ലഭിക്കും. കൂടാതെ, വിവിധ കാറ്റഗറികളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന ടീമുകൾക്ക് പ്രത്യേക ട്രോഫിയും സർട്ടിഫിക്കറ്റും നൽകും. തത്സമയ ലൈവ് വീഡിയോ നിരീക്ഷണം, ജിയോടാഗ് ചെയ്ത ഫോട്ടോകൾ, വീഡിയോ സ്കാനിംഗ്, ഫിസിക്കൽ പരിശോധന എന്നിവ ഉൾപ്പെടുത്തി പൂർണ സുതാര്യതയോടെയും സാങ്കേതിക മികവോടെയുമാണ് വിധിനിർണ്ണയം നടത്തുന്നത്. പ്ലാസ്റ്റിക്, കൃത്രിമ നിറങ്ങൾ, സിന്തറ്റിക് വസ്തുക്കൾ എന്നിവ പൂർണമായും ഒഴിവാക്കി 100 ശതമാനം പ്രകൃതിദത്ത വസ്തുക്കൾ മാത്രം ഉപയോഗിച്ചാണ് പൂക്കളങ്ങൾ ഒരുക്കേണ്ടത് എന്ന പരിസ്ഥിതി സൗഹൃദ സമീപനം മത്സരത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. മത്സരത്തിനുള്ള രജിസ്ട്രേഷൻ 2026 ആഗസ്റ്റ് 15 മുതൽ 21 വരെ ജെ.ഡി. എൽ.എസ്.ജി.ഡി. ഓഫീസിൽ നടക്കും. മത്സരം 2026 ആഗസ്റ്റ് 22ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയായിരിക്കും. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് മൂന്ന് മുതൽ അഞ്ച് വരെ അംഗങ്ങൾ അടങ്ങുന്ന ടീമിനാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക.






