ന്യൂഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ന്യൂഡൽഹി ഭാരതമണ്ഡപത്തിൽ ആരംഭം കുറിക്കും. ഉച്ചകോടിക്കായിയിൽ പങ്കെടുക്കുന്നതിന് പ്രധാന ലോകനേതാക്കൾ തലസ്ഥാനനഗരിയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ചൈന പ്രസിഡന്റ് ഷീ ജിൻപിങ് ഉച്ചക്ക് 12 മണിക്ക് ന്യൂഡൽഹിയിൽ എത്തും. വൈകിട്ട് ചൈനീസ് പ്രസിഡന്റുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർണായക ഉഭയകക്ഷി സംഭാഷണം നടക്കും. ഇതടക്കം 15 രാഷ്ട്ര നേതാക്കളുമായുള്ള ഉഭയകക്ഷി ചർച്ചകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും
2026 ലെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന രാജ്യം എന്ന നിലയിലാണ് ഇന്ത്യ 18ാം ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാൻ, യു.എ.ഇ, സൗദി അറേബ്യ, ഇന്തോനേഷ്യ, ഈജിപ്ത്, ഇത്യോപ്യ എന്നീ 11 രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിൽ പങ്കാളിത്ത രാജ്യങ്ങളായി ബലാറസ്, ബൊളിവിയ, ക്യൂബ, കസാഖിസ്ഥാൻ, മലേഷ്യ, നൈജീരിയ, തായ്‌ലൻഡ്, ഉഗാണ്ട, ഉസ്ബകിസ്താൻ, വിയറ്റ്നാം എന്നിവയുമുണ്ട്. ഉച്ചകോടി ഞായറാഴ്ച വൈകീട്ട് സമാപിക്കും.വെള്ളിയാഴ്ച എത്തിയ റഷ്യ, ഇറാൻ, ദക്ഷിണാഫ്രിക്ക രാഷ്ട്രത്തലവന്മാർ ബ്രിക്സ് ബിസിനസ് ഫോറത്തിലും പങ്കെടുത്തു. റഷ്യയുടെയും ഇറാന്റെയും പ്രസിഡന്റുമാർ വെള്ളിയാഴ്ച ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ചകളും നടത്തി. റഷ്യൻ പ്രസിഡൻറ് പുടിനുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ കരിങ്കടലിൽ ഇന്ത്യക്കാരുടെ സമുദ്ര സഞ്ചാരത്തിന് സുരക്ഷിതമായ വഴിയൊരുക്കണമെന്ന് മോദി ആവശ്യപ്പെട്ടു. യുക്രെയിനുമായുള്ള റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര സംഭാഷണ വഴികൾ തെരഞ്ഞെടുക്കണമെന്ന് മോദി ആവർത്തിച്ചു.






