തൃശൂര്‍: ഭർത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് എത്തിയ യുവതിയെ കാറിൽനിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമം. തൃശൂർ കുന്നംകുളത്തുണ്ടായ സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അർഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കാറിൽനിന്ന് തലയിടിച്ച് വീണ യുവതി ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവിനെ ഉപേക്ഷിച്ച് എത്തിയ യുവതി അർഷാദിനൊപ്പം 20 ദിവസമായി താമസിച്ചുവരികയായിരുന്നു. എന്നാൽ വിവാഹവാഗ്ദാനത്തിൽ നിന്ന് പിൻമാറിയതോടെ യുവതിയും അർഷാദും തമ്മിൽ വഴക്കുണ്ടാകുകയായിരുന്നു.
ഇന്ന് രാവിലെ ഏഴരയോടെ കുന്നംകുളം പട്ടണത്തിൽ വെച്ചാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മുനമ്പം സ്വദേശിയായ 22കാരി ഭർത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ചാണ അർഷാദിനൊപ്പം ഇറങ്ങിവന്നത്. ഇരുവരും കഴിഞ്ഞ 20 ദിവസമായി ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. എന്നാൽ വിവാഹവാഗ്ദാനത്തിൽനിന്ന് അർഷാദ് പിൻമാറിയതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയായിരുന്നു. ഇന്ന് രാവിലെ ഇരുവരും കാറിൽ കുന്നംകുളത്ത് എത്തുകയും നടുറോഡിൽ വെച്ച് ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു.
തുടർന്ന് യുവതി കാറിലേക്ക് കയറുന്നതിനിടെ അർഷാദ് വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. കാറിന്‍റെ ഡോറിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു ഈ സമയം യുവതി. കാറിന്‍റെ വേഗം കൂട്ടിയും കുറച്ചും യുവതിയെ തള്ളിയിടാനാണ് പിന്നീട് അർഷാദ് ശ്രമിച്ചത്.
ഇതോടെ യുവതി കാറിൽനിന്ന് തെറിച്ചുവീണു. തലയിടിച്ചുവീണ യുവതിക്കു ഗുരുതരമായി പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവം നടന്നയുടൻ അർഷാദ് കാർ ഓടിച്ചു കടന്നുകളഞ്ഞെങ്കിലും പിന്നീട് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.
അര്‍ഷാദ് ലഹരിമരുന്നിന് അടിമയാണെന്നാണ് പൊലീസ് നൽകുന്ന സൂചനകൾ. സംഭവത്തില്‍ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. അർഷാദിനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചേർത്തിട്ടുണ്ട്. പ്രതിയെ വൈകാതെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.






