തിരുവനന്തപുരം: നാടിനെ നടുക്കിയ അമ്പലംമുക്ക് കൊലപാതകക്കേസിലെ പ്രതിയെ തപ്പി പോലീസ് നാടുചുറ്റുമ്പോൾ, കൊലയാളി തൊട്ടടുത്തുതന്നെയിരുന്ന് പോലീസിനെ നിരീക്ഷിക്കുകയായിരുന്നു. കേസ് അന്വേഷിക്കുന്ന പേരൂർക്കട പോലീസ് സ്റ്റേഷന് എതിർവശത്തെ ചായക്കടയിൽ തൊഴിലാളിയായിരുന്നു പ്രതി രാജേന്ദ്രൻ. അന്വേഷണം തന്നിലേക്കെത്തുമെന്ന് ഉറപ്പായതോടെ രണ്ടുദിവസം മുൻപാണ് ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നത്.കൊലപാതകം നടന്ന ഞായറാഴ്ച രാത്രിതന്നെ ഇയാൾ പോലീസ് സ്റ്റേഷനു മുന്നിലൂടെ കടയ്ക്കു തൊട്ടടുത്തുള്ള താമസസ്ഥലത്തേക്കു പോയി.
ജോലിചെയ്തിരുന്ന കുമാർ ടീ സ്റ്റാളിന്റെ അടുത്തുള്ള കെട്ടിടത്തിന്റെ മുകൾനിലയിലായിരുന്നു ഇയാൾ ഉൾപ്പെടെയുള്ള ജോലിക്കാരുടെ താമസം. ഇവിടെനിന്നു നോക്കിയാൽ പേരൂർക്കട പോലീസ് സ്റ്റേഷൻ വ്യക്തമായി കാണാം. തിങ്കളാഴ്ച തമിഴ്നാട്ടിലെ കാവൽകിണറിലേക്ക് പോയ രാജേന്ദ്രൻ തൊട്ടടുത്ത ദിവസം പേരൂർക്കടയിൽ തിരിച്ചെത്തി.രാവിലെ കടയിലെത്തിയ ഇയാൾ അടുക്കളയിലെ ചിരവ ഉപയോഗിച്ച് കൈയിൽ സ്വയം മുറിവുണ്ടാക്കി. കൊലപാതകത്തിനിടെ കൈയ്ക്കേറ്റ മുറിവ് മറയ്ക്കാനായിരുന്നു ഇത്.തുടർന്ന് ചായക്കട ഉടമയായ കുമാറിനെ വിളിച്ച് തേങ്ങ ചിരകുന്നതിനിടെ പരിക്കുപറ്റിയെന്നും തന്നെ ആശുപത്രിയിൽകൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടു.ഉടമ ഇയാളുമായി പേരൂർക്കട ആശുപത്രിയിൽ പോവുകയും കൈ തുന്നിക്കെട്ടിക്കുകയും ചെയ്തു. ഇതു നടന്ന ചൊവ്വാഴ്ചയാണ് പോലീസ് കൊലയാളിയുടെ സി.സി.ടി.വി. ദൃശ്യങ്ങളും രേഖാചിത്രവും പുറത്തുവിടുന്നത്. ഇതോടെ ഇയാൾ വീണ്ടും കാവൽകിണറിലേക്കു കടന്നു.
മരണത്തിലെത്തിച്ചത് വിനിത ഭർത്താവിന്റെ ഓർമയ്ക്കായി സൂക്ഷിച്ച മാല.
ഭർത്താവ് സെന്തിൽകുമാറിന്റെ പേരിനെ സൂചിപ്പിക്കുന്ന എസ്.കെ. എന്ന രണ്ടക്ഷരം ലോക്കറ്റിൽ പതിപ്പിച്ച മാല നിധിപോലെയാണ് വിനിത സൂക്ഷിച്ചിരുന്നത്. ഭർത്താവിന്റെ ഓർമയ്ക്കായി കഴുത്തിൽ അണിഞ്ഞിരുന്ന ഈ മാല ആരു പറഞ്ഞാലും വിനിത ഊരി മാറ്റാറില്ലായിരുന്നു. ഒടുവിൽ നാലരപ്പവന്റെ ഈ മാലയാണ് വിനിതയുടെ ജീവൻ നഷ്ടപ്പെടുന്നതിന് കാരണമായതും. സംഭവദിവസം മറ്റൊരു യുവതിയുടെ മാല കവരാനായിരുന്നു പ്രതി രാജേന്ദ്രന്റെ ശ്രമം.
അമ്പലംമുക്ക്-കുറവൻകോണം റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ ഇയാൾ പിന്തുടർന്നു. ഈ സമയം ചെടികൾ നനയ്ക്കുകയായിരുന്ന വിനിതയെയും കഴുത്തിലെ മാലയും രാജേന്ദ്രൻ ശ്രദ്ധിച്ചിരുന്നു. അനിയൻ ലെയിൻ കഴിഞ്ഞതോടെ വളവിൽ വെച്ച് മുന്നിൽ പോയ യുവതി കൺമുന്നിൽ നിന്നും മറഞ്ഞു. അതോടെ തിരികെ വന്ന രാജേന്ദ്രൻ വിനിത നിൽക്കുന്ന കടയിലെത്തി. ചെടിച്ചട്ടികളുടെ വിലയെക്കുറിച്ച് വിനിതയോടു ചോദിച്ചു.ഇതിനിടയിൽ വിനിതയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു.
ഇതു തടയുന്നതിനിടയിലാണ് രാജേന്ദ്രന്റെ ഉള്ളിലുണ്ടായിരുന്ന ക്രൂരത കത്തിയുടെ രൂപത്തിൽ വിനിതയുടെ കഴുത്തിലാഴ്ന്നിറങ്ങിയത്. തുടരെയുള്ള കുത്തേറ്റ് ഒന്നു കരയാൻ പോലും വിനിതയ്ക്കായില്ല. മരണം ഉറപ്പാക്കിയ ശേഷം കൈയിലുണ്ടായ മുറിവിലെ ചോര രാജേന്ദ്രൻ കഴുകി വൃത്തിയാക്കിയ ശേഷമാണ് രക്ഷപ്പെട്ടത്.ഞായറാഴ്ച സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരിയായ സുനിതയാണ് ചെടികൾ നനയ്ക്കാൻ വരേണ്ടിയിരുന്നത്. സുനിതയ്ക്കു പെട്ടെന്നുണ്ടായിരുന്ന അസൗകര്യം കാരണമാണ് പകരമായി വിനിതയെത്തിയത്. ഇനിയൊരിക്കലും പകരം വരാനാകാത്ത വിധം വിനിതയുടെ ആ യാത്ര അന്ത്യയാത്രയായി മാറുകയും ചെയ്തു. പിടിയിലായ പ്രതി മാല പണയം വെച്ച സ്വകാര്യ ധനകാര്യസ്ഥാപനത്തെക്കുറിച്ച് പോലീസിനോടു പറഞ്ഞു. ഇതേത്തുടർന്ന് പേരൂർക്കട എസ്.ഐ. സന്ദീപ് സ്ഥാപനത്തിലെത്തി പരിശോധന നടത്തി മാല കണ്ടെടുത്തു.
ഇന്നലെ വരെ വെറും രേഖാചിത്രമായിരുന്നു അക്ഷയ്ക്കും അനന്യക്കും ആ മുഖം. എന്നാലിന്ന് അത് ഹൃദയത്തിൽ തറച്ച ഒരു കാരമുള്ളാണ്. അപ്പൂപ്പനോടും അമ്മൂമ്മയോടുമൊപ്പമിരുന്ന് അമ്മയുടെ ഘാതകന്റെ മുഖം വെള്ളിയാഴ്ച ടി.വി.യിൽ വ്യക്തമായിക്കണ്ടപ്പോൾ ആ കുരുന്നുകളുടെ മുഖത്ത് തെളിഞ്ഞത് അമ്പരപ്പ്. കഴിഞ്ഞ ആറു ദിവസത്തെ ആകാംക്ഷയ്ക്കൊടുവിലാണ് തങ്ങളുടെ അമ്മയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ പ്രതിയെക്കണ്ട് പേടിച്ചരണ്ടത്.അമ്പലംമുക്കിലെ ചെടിത്തോട്ടത്തിൽ മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ട നെടുമങ്ങാട് വാണ്ട സ്വദേശിനി വിനീതയുടെ കൊലയാളി തമിഴ്നാട് സ്വദേശിയും കൊടുംകുറ്റവാളിയുമായ രാജേഷാ (രാജേന്ദ്രൻ)ണെന്ന് തിരിച്ചറിഞ്ഞതോടെ പരിസരവാസികളെല്ലാം വിനീതയുടെ വീട്ടിലേക്കെത്തി,
കുരുന്നുകളെ ആശ്വസിപ്പിക്കാൻ. ഒന്നരവർഷം മുൻപ് ഹൃദയാഘാതത്തെ തുടർന്നു മരിച്ച അച്ഛന്റെ മരണത്തിന്റെ പിന്നാലെയാണ് അമ്മ വിനീതയും ഇവർക്ക് നഷ്ടമായത്.പത്തു വയസ്സുകാരി അനന്യയ്ക്കും പതിമൂന്നുകാരൻ അക്ഷയ്ക്കും വിനീതയുടെ മാതാപിതാക്കളായ വിജയനും രാഗിണിയും മാത്രമാണ് ഇനി ആശ്രയം. വിജയൻ നെടുമങ്ങാട്ടെ ഒരു ജൂവലറിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. ഇതിൽനിന്നുള്ള വരുമാനമാണ് ഈ കുടുംബത്തിന്റെ ഇനിയുള്ള ഏക ആശ്രയം.
കൊലപാതകം നടന്ന് അഞ്ചാംദിനമാണ് പ്രതി ഇയാൾതന്നെയെന്ന് പോലീസിനു വ്യക്തമായത്. കൊല നടന്ന അമ്പലംമുക്കിൽനിന്ന് ഇയാൾ രക്ഷപ്പെട്ട ഓട്ടോറിക്ഷയുടെ ഡ്രൈവർ നൽകിയ മൊഴി മാത്രമായിരുന്നു അതുവരെയുള്ള പിടിവള്ളി. എന്നാൽ, പേരൂർക്കട ബസ് സ്റ്റോപ്പിനടുത്തുനിന്ന് ഇയാൾ മറ്റൊരു ഓട്ടോറിക്ഷയിൽ കയറുന്ന ദൃശ്യങ്ങൾകൂടി അടുത്ത ദിവസം കിട്ടിയതോടെ പോലീസിനു മുന്നിൽ കൂടുതൽ വ്യക്തത വന്നു. ഈ ഓട്ടോറിക്ഷക്കാരനെ കണ്ടെത്തി ചോദ്യംചെയ്തപ്പോൾ പേരൂർക്കട ആശുപത്രിക്കു സമീപമാണ് ഇയാൾ ഇറങ്ങിയതെന്ന് അറിയാനായി.
തുടർന്ന് പോലീസ് ഈ ഭാഗത്തെ ക്യാമറകൾ പരിശോധിച്ചു. ഇതിനിടെ, കൈക്കു മുറിവുപറ്റിയ ഒരാൾ ചൊവ്വാഴ്ച ചികിത്സയ്ക്കു വന്നതായി ആശുപത്രിയിൽനിന്നു വിവരം കിട്ടി. ആ ദിവസത്തെ സി.സി. ടി.വി. പരിശോധിച്ചപ്പോൾ ഇയാൾ ആശുപത്രിയിൽനിന്നു പുറത്തിറങ്ങുന്നതു കണ്ടു. എന്നാൽ, രണ്ടു കടകൾക്കിപ്പുറമുള്ള ക്യാമറയിൽ ഇയാളുടെ ദൃശ്യം പതിഞ്ഞിരുന്നില്ല. മറുവശത്തേക്കുള്ള റോഡിലെ ക്യാമറ പരിശോധിച്ചപ്പോൾ ഇയാൾ അങ്ങോട്ടു പോയിട്ടില്ലെന്നും വ്യക്തമായി. ഇതോടെ ആശുപത്രിക്കു മുന്നിലെ റോഡിന് അൻപത് മീറ്ററിനുള്ളിൽ ഇയാളുണ്ടായിരുന്നതായി പോലീസ് ഉറപ്പിച്ചു.
തുടർന്നാണ് ഈ ഭാഗത്തെ കടകൾ മുഴുവൻ പോലീസ് പരിശോധിച്ചത്.വ്യാഴാഴ്ച കുമാർ ടീ സ്റ്റാളിൽ പരിശോധന നടത്തിയപ്പോഴാണ് ഇവിടെയുള്ള തൊഴിലാളിക്കാണ് കൈക്ക് മുറിവുപറ്റിയതെന്ന വിവരമറിയുന്നത്. അപ്പോഴേക്കും തമിഴ്നാട്ടിലേക്കു കടന്നിരുന്ന ഇയാളുടെ ആധാറിന്റെ പകർപ്പ് ഉടമ പോലീസിനു നൽകി. എന്നാൽ, അതിലെ ചിത്രം വ്യക്തമായിരുന്നില്ല. കടയിലുണ്ടായിരുന്ന സി.സി. ടി.വി.യിലെ പഴയ ദൃശ്യങ്ങളിൽ ഇയാളെ കണ്ടതോടെ പ്രതി ഇയാൾതന്നെയെന്ന് ഏകദേശം ഉറപ്പിക്കാനായി.
വ്യാഴാഴ്ച രാത്രിയോടെ കടയുടമയെയും ജീവനക്കാരെയും സ്റ്റേഷനിലെത്തിച്ചു ചോദ്യംചെയ്തു. അതിൽനിന്നാണ് തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലാതിർത്തിയായ കാവൽകിണർ എന്നയിടത്ത് ഇയാളുണ്ടെന്നറിയുന്നത്. വ്യാഴാഴ്ച രാത്രിതന്നെ പേരൂർക്കട സ്റ്റേഷനിലെ എസ്.ഐ.മാരായ സന്ദീപിന്റെയും രാജേഷിന്റെയും നേതൃത്വത്തിൽ ഷാഡോ പോലീസ് സംഘം തമിഴ്നാട്ടിലേക്കു പുറപ്പെട്ടു. വെള്ളിയാഴ്ച രാവിലെ പ്രതിയെ പിടികൂടി മടങ്ങുകയും ചെയ്തു.






