വടകര :പ്രായപൂർത്തിയാകാത്ത മകൻ ബൈക്കോടിച്ച സംഭവത്തിൽ പിതാവിന് പിഴയും തടവും ശിക്ഷ. അഴിയൂർ ഫൈസലി (45) നെയാണ് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി പിരിയുംവരെ തടവ് ശിക്ഷ വിധിച്ചത്. 30,200 രൂപയാണ് പിഴ. ഒരുവർഷത്തേക്ക് വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കാനും ഉത്തരവിട്ടു. പ്രതി പിഴയടച്ചശേഷം കോടതി പിരിയുംവരെ തടവ് ശിക്ഷ അനുഭവിച്ചു. പ്രതിയുടെ 14 വയസ്സുള്ള മകനാണ് ബൈക്ക് ഓടിച്ചത്. 2023 ഏപ്രിൽ 18ന് വൈകിട്ട് 5.30നാണ് മാഹി റെയിൽവേ സ്റ്റേഷന് കിഴക്കുഭാഗത്തെ റോഡിൽനിന്ന് ചോമ്പാല എസ്ഐ വി കെ മനീഷ് പതിനാലുകാരനെ പിടികൂടിയത്. പിന്നീട് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐ കെ രാജേഷ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.






