പത്തനംതിട്ട: കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് മംഗളൂരു സെൻട്രൽ – എറണാകുളം റൂട്ടിലാകാൻ സാധ്യത. മംഗളൂരുവിൽ നിന്നു തിരുവനന്തപുരം വരെ ഓടിക്കുന്നതിലെ പ്രായോഗിക തടസ്സങ്ങൾ കണക്കിലെടുത്താണു സർവീസ് എറണാകുളം വരെയാക്കി ചുരുക്കാൻ നീക്കം നടക്കുന്നത്. മംഗളൂരു സെൻട്രലിൽ വന്ദേഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കു വേണ്ട വൈദ്യുതീകരണ ജോലികൾ വെള്ളിയാഴ്ച പൂർത്തിയായിരുന്നു.
ചെന്നൈയിൽ നിന്നു വൈകാതെ മംഗളൂരുവിലെത്തിക്കുന്ന വന്ദേഭാരത് റേക്ക് ഉപയോഗിച്ചു പരീക്ഷണയോട്ടം നടത്തേണ്ടതുണ്ട്. ഇതിനു ശേഷമായിരിക്കും അന്തിമ ടൈംടേബിൾ റെയിൽവേ ബോർഡ് പ്രഖ്യാപിക്കുക. മംഗളൂരു-എറണാകുളം, തിരുനൽവേലി–ചെന്നൈ എഗ്‌മൂർ വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രിയുടെ സൗകര്യം കൂടി കണക്കിലെടുത്താകും നടത്തുക.രണ്ടു ട്രെയിനുകൾക്കുമായി ദക്ഷിണ റെയിൽവേ ഒന്നിലേറെ ടൈംടേബിളുകൾ തയാറാക്കിയിരുന്നെങ്കിലും വേഗം കൂട്ടണമെന്ന് ആവശ്യപ്പെട്ടു റെയിൽവേ ബോർഡ് ഇവ മടക്കിയിട്ടുണ്ട്.എറണാകുളം–ഷൊർണൂർ റൂട്ടിലെ പരമാവധി വേഗം 80 കിലോമീറ്ററായതിനാൽ യാത്രാസമയം കുറയ്ക്കാൻ പരിമിതികളുണ്ട്. രാവിലെ മംഗളൂരുവിൽ നിന്നു പുറപ്പെട്ട് രാവിലെ 10ന് മുൻപു എറണാകുളത്ത് എത്തുന്ന സർവീസിനാകും കൂടുതൽ ആവശ്യകതയെങ്കിലും എറണാകുളത്ത് പ്ലാറ്റ്ഫോം ഒഴിവില്ലാത്തതിനാൽ അത് എളുപ്പമാകില്ല. 5 പ്ലാറ്റ്ഫോമുകൾ വെറുതേ കിടക്കുന്ന കോട്ടയത്തേക്കു നീട്ടിയാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാമെങ്കിലും റെയിൽവേ ആ സാധ്യത പരിഗണിച്ചിട്ടില്ല






