കോഴിക്കോട്:ഡീസൽ ഓട്ടോറിക്ഷകളുടെ പ്രവർത്തനകാലപരിധി 22 വർഷമാക്കി ഉയർത്തണമെന്ന് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോ ഓടിക്കരുതെന്ന ഉത്തരവ് 2024 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് തൊഴിലും വരുമാനവും ഇല്ലാതാവും.
പരിസ്ഥിതി സൗഹൃദ ഗതാഗതനയത്തിന്റെ പേരിലാണ് ഡീസൽ ഓട്ടോ നിരോധിച്ചത്. എന്നാൽ ഡീസൽ ഉപയോഗിക്കുന്ന സ്വകാര്യ ബസുകളുടെ കാലപരിധി 22 വർഷമാക്കിയിട്ടുണ്ട്. ഇത് കടുത്ത വിവേചനമാണ്. ഡീസൽ ഓട്ടോയുടെ കാലപരിധി 22 വർഷമാക്കിയില്ലെങ്കിൽ തൊഴിലാളികൾ സമരത്തിലേക്ക് നീങ്ങുമെന്നും യൂണിയൻ അറിയിച്ചു. പി കെ പ്രേമനാഥ് അധ്യക്ഷനായി. കെ കെ മമ്മു റിപ്പോർട്ട് അവതരിപ്പിച്ചു.






