spot_img
Sunday, April 19, 2026

ഡീപ് ഫെയ്ക് തട്ടിപ്പ്: മുഖ്യപ്രതിയെ കോടതിയിൽ ഹാജരാക്കി



കോഴിക്കോട്: ഡീപ് ഫെയ്ക് സാങ്കേതിക വിദ്യ ഉപയോഗിച്ചു വിഡിയോ കോളിലൂടെ റിട്ട. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നു 40,000 രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി ഗുജറാത്ത് സ്വദേശി കൗശൽ ഷായെ കോഴിക്കോട് സൈബർ പൊലീസ് രണ്ടര മണിക്കൂർ ചോദ്യം ചെയ്തു.തട്ടിപ്പിനായി ഏതു തരം ഉപകരണങ്ങൾ ഉപയോഗിച്ചെന്നും നിർമിത ബുദ്ധിയിൽ ഒരാളുടെ മുഖം രൂപപ്പെടുത്തിയ സോഫ്റ്റ്‌വെയർ ഏതെന്നും പ്രതിയിൽ നിന്നു പൊലീസ് മനസ്സിലാക്കി. നേരത്തേ പ്രതിയെ കണ്ടെത്തുന്നതിനു ഗുജറാത്തിൽ നടത്തിയ പരിശോധനയ്ക്കിടെ പിടിച്ചെടുത്ത മൊബൈൽ സിം, മറ്റ് ഉപകരണങ്ങൾ എന്നിവ ഇയാളുടെ മൊഴിയുമായി ബന്ധപ്പെടുത്തി പരിശോധിച്ചതിനു ശേഷം വീണ്ടും ഡൽഹിയിലെത്തി ചോദ്യം ചെയ്യുമെന്നു പൊലീസ് അറിയിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് കോഴിക്കോട് സിജെഎം കോടതിയിൽ പ്രതിയെ ഹാജരാക്കിയത്. മറ്റൊരു കേസിൽ തിഹാർ ജയിലിലായിരുന്ന പ്രതിയെ കോഴിക്കോട് സൈബർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ നേരത്തേ വിഡിയോ കോൺഫറൻസ് വഴി കോടതി റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് പ്രതിയെ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. തുടർന്നാണ് ഇന്നലെ കോടതിയിൽ ഹാജരാക്കിയത്. ചോദ്യം ചെയ്യലിനു ശേഷം ഡൽഹി പൊലീസ് പ്രതിയെ തിഹാർ ജയിലിലേക്കു തിരികെ കൊണ്ടുപോയി.

തട്ടിപ്പിൽ സഹ പ്രതികളായ 3 പേരെ സൈബർ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൗശൽ ഷായ്ക്ക് വ്യാജ ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്, മൊബൈൽ സിം എന്നിവ നിർമിച്ചു നൽകിയവരാണിവർ. കഴിഞ്ഞ ജൂലൈയിലാണ് പാലാഴി സ്വദേശിയായ റിട്ട. ഉദ്യോഗസ്ഥന്റെ സുഹൃത്തെന്ന വ്യാജേന വിഡിയോ കോളിൽ എത്തി പണം ആവശ്യപ്പെട്ടത്. തുടർന്ന് അയാൾ നൽകിയ അക്കൗണ്ടിൽ പണം നൽകുകയായിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles