spot_img
Wednesday, April 29, 2026

ലൈസൻസ് പരിശോധന കർശനമാക്കി: നാല് ദിവസം 13,100 പരിശോധനകൾ



തിരുവനന്തപുരം: ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിച്ച 1663 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു ഓപ്പറേഷൻ ഫോസ്‌കോസിന്റെ ഭാഗമായി രജിസ്ട്രേഷൻ/ ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ കണ്ടെത്താനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. 13,100 സ്ഥാപനങ്ങൾ പരിശോധിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. 103 സ്‌ക്വാഡുകൾ നാല് ദിവസങ്ങളിലായാണ് പരിശോധനകൾ നടത്തിയത്.

ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിച്ച 1663 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. രജിസ്ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിച്ച 1000 സ്ഥാപനങ്ങൾക്ക് ലൈസൻസ് എടുക്കുവാനുള്ള നോട്ടീസ് നൽകി. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

മുഴുവൻ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസൻസ് പരിധിയിൽ കൊണ്ടുവരുന്നതിനാണ് ഡ്രൈവ് സംഘടിപ്പിച്ചത്. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006, വകുപ്പ് 31 പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകരും ഭക്ഷ്യസുരക്ഷ ലൈസൻസ് (FSSAI License) എടുക്കേണ്ടതാണ്. എന്നാൽ നിരവധി സ്ഥാപനങ്ങൾ ലൈസൻസ് എടുക്കുന്നതിന് പകരം രജിസ്ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിക്കുന്നതായി പരിശോധനകളിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് പരിശോധന കർശനമാക്കിയത്.

ലൈസൻസ്/ രജിസ്ട്രേഷൻ ഇല്ലാതെ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, സംഭരണം, വിതരണം, വിപണനം, കയറ്റുമതി, ഇറക്കുമതി എന്നിവ നടത്തുന്നത് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്.

ലൈസൻസ് പരിധിയിൽ വന്നിട്ടും രജിസ്ട്രേഷൻ മാത്രമെടുത്ത് പ്രവർത്തിക്കുന്നവരെ ലൈസൻസ് ഇല്ലാത്തവരായി പരിഗണിച്ചാണ് നടപടികൾ സ്വീകരിച്ചത്. ഓപ്പറേഷൻ ഫോസ്‌കോസിലൂടെ നിരവധി ഭക്ഷ്യ സംരംഭകരെ ലൈസൻസിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.

ലൈസൻസ് ഡ്രൈവിന് ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണർ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷണർമാരായ എസ്. അജി, ജി. രഘുനാഥ കുറുപ്പ്, വി.കെ. പ്രദീപ്കുമാർ എന്നിവർ നേതൃത്വം നൽകി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles