കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് എയർ ഏഷ്യ വിമാനം മലേഷ്യയിലേക്കും സിങ്കപ്പൂരിലേക്കും ഉടൻ പറന്നുയരും. കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് കോഴിക്കോട് വഴി എയർ ഏഷ്യയുടെ യാത്ര സഫലമാകുന്നത്. 2000-ലാണ് കോഴിക്കോട് സർവീസിന് എയർ ഏഷ്യ ശ്രമം തുടങ്ങിയത്. അന്ന് അന്താരാഷ്ട്ര പദവിയില്ലെന്ന കാരണം പറഞ്ഞ് ആവശ്യം നിരാകരിക്കപ്പെട്ടു. 2006-ല്‍ അന്താരാഷ്ട്ര പദവി ലഭിച്ചു. എയർ ഏഷ്യ കോഴിക്കോട് സർവീസിന് വീണ്ടും ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും കൊച്ചിയിലേക്കാണ് അനുമതി ലഭിച്ചത്.ഇതോടെ കോഴിക്കോടിനു വേണ്ടിയുള്ള കാത്തിരിപ്പ് വീണ്ടും തുടങ്ങി.
തുടർന്നും പല ഭാഗത്തുനിന്നും എയർ ഏഷ്യാ സർവീസിന് ശ്രമങ്ങള്‍ ഉണ്ടായെങ്കിലും അനുമതിയായില്ല. ഇതിനിടെ കണ്ണൂർ വിമാനത്താവളത്തിലേക്ക് എത്തിക്കാൻ അധികൃതർ ശ്രമം തുടങ്ങി. എന്നാല്‍ എയർ ഏഷ്യ ഇതില്‍ വലിയ താത്പര്യമെടുത്തില്ല. ലോകത്തിലെത്തന്നെ ഏറ്റവും ചെലവു കുറഞ്ഞ വിമാനക്കമ്പനികളിലൊന്നാണ് എയർ ഏഷ്യ. അതുകൊണ്ട് തന്നെ വിനോദ സഞ്ചാരികള്‍ക്കും വിദ്യാർത്ഥികള്‍ക്കും ഏറെ സഹായകവുമാണ് എയർ ഏഷ്യ.
ഓഫ് സീസണില്‍ 1000 രൂപ ടിക്കറ്റ് നിരക്കില്‍ വരെ അന്താരാഷ്ട്ര യാത്ര വാഗ്ദാനം ചെയ്തിട്ടുണ്ട് ഇവർ. ഇതിനാല്‍ത്തന്നെ കോഴിക്കോടിന്റെ യാത്രാമേഖല കൂടുതല്‍ മത്സര ക്ഷമമാക്കാൻ പുതിയ സർവീസിന് സാധിക്കും. പൂർവേഷ്യൻ രാജ്യങ്ങളിലേക്കും യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കും കണക്ഷൻ സർവീസുകള്‍ വഴി യാത്രചെയ്യാനാകും. യാത്രക്കാർക്ക് ഇതുവഴി സാമ്പത്തികലാഭവും സമയ ലാഭവുമുണ്ടാകും.






